കൊച്ചി: കൊച്ചി വെല്ലിംഗ്ടണ്‍ ഐലണ്ടിലെ താജ് മലബാറിലെയും കോഴിക്കോട് താജ് ഗേറ്റ് വേയിലെയും ഫൈവ് സ്റ്റാര്‍ ബാറുകള്‍ പൂട്ടി. ഇരു ഫൈവ് സ്റ്റാര്‍ ബാറുകളുടെയും ലൈസന്‍സ് കാലാവധി പൂര്‍ത്തിയായിരുന്നു. മൂന്നു മാസത്തേക്ക് നല്‍കിയ താത്കാലിക ലൈസന്‍സിന്റെയും കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് കമ്മീഷണര്‍ ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. ബാറുകള്‍ കാലോചിതമായി നവീകരിക്കാതിരുന്നതും പൂട്ടാന്‍ കാരണമായി. ഈ ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഇവ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലെത്തി മദ്യശേഖരം കണക്കെടുത്ത ശേഷം മുദ്രവെച്ചു. താജ് വിവാന്ത ഹോട്ടല്‍ ശൃംഖലയുടെ കീഴിലുള്ളവയാണ് ഈ രണ്ടു ഹോട്ടലുകളും.

അഞ്ചു വര്‍ഷം കൂടുംതോറുമാണ് ബാറുകളുടെ ലൈസന്‍സ് പൂതുക്കേണ്ടത്. വീണ്ടും മൂന്നു മാസത്തേക്ക് താത്കാലിക ലൈസന്‍സ് നല്‍കണമെന്ന ബാറുകളുടെ ആവശ്യം എക്സൈസ് കമ്മീഷണര്‍ തള്ളി. കേന്ദ്ര ടൂറിസം വകുപ്പാണ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കേണ്ടത്.