സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ പിടിയിലായി. ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കുകുയം ചെയ്തവരാണ് കൊല്ലപ്പെട്ടവരും പിടിയിലായവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിനടുത്ത അവാമിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാലു പേര്‍ പോലീസ് പിടിയിലായി.

ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിക്കുകുയം മേഖലയില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്തവരാണ് കൊല്ലപെട്ടവരും പിടിയിലായവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു കൃഷിയിടത്തില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. കൃഷിയിടത്തില്‍ സംഘം ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൃഷിയിടം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെടിവയ്പിലാണ് രണ്ട് പേര്‍ കൊല്ലപെട്ടതെന്ന് മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ത്വാഹിര്‍ മുഹമ്മദ് അല്‍നമിര്‍, മിഖ്ദാദ് മുഹമ്മദ് ഹസന്‍ അല്‍നമിര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 
പ്രതികള്‍ തമ്പടിച്ച കൃഷിയിടത്തില്‍ നിന്നും 130 ഗാലന്‍ ആസിഡ്, സ്‌ഫോടനത്തിനു ഉപയോഗിക്കുന്ന പൊട്ടാസ്യം, തോക്കുകള്‍, വെടിയുണ്ടകള്‍, മുഖമൂടികള്‍, തുടങ്ങിയവ കണ്ടെടുത്തു.