സ്വാതന്ത്ര്യ ദിനത്തില്‍ പോലും ഭീകരാക്രമണങ്ങളോടെയാണ് കശ്‍മീര്‍ ഉണര്‍ന്നത്. ശ്രീനഗറിലെ നൗഹാട്ട ചൗക്കിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ ഭീകര‍ര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സി.ആര്‍.പി.എഫ് കമാണ്ടന്‍റ് മരിച്ചു. ഒരു പൊലീസുകാരന്‍ ഉള്‍പ്പടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. സൈന്യം തിരിച്ചടിച്ചെങ്കിലും ഭീകരരെ കീഴ്പ്പെടുത്താനായില്ല. ഉറി മേഖലയിലെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരെ വധിച്ചു. ഇവിടെ പലയിടുത്തം ഏറ്റുമുട്ടല്‍ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ കശ്‍മീരില്‍ ഏര്‍പ്പെടുത്തിയെങ്കിലും അക്രമങ്ങള്‍ തുടുരകയാണ്. കശ്‍മീരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ജമ്മുകശ്‍മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. വാഗ അതിര്‍ത്തിയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തിരുന്നു. അതിര്‍ത്തി രക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് അസമിലും മണിപ്പൂരിലും സ്ഫോടനമുണ്ടായത്. അസമിലെ തന്‍സുകിയ ജില്ലയില്‍ നാലിടത്ത് നടന്ന സ്ഫോടനത്തിന് ആര്‍ക്കും പരിക്കേറ്റിട്ടില്ല. മണിപ്പൂരിലും രണ്ടിടത്ത് സ്ഫോടനമുണ്ടായി. ദില്ലിയില്‍ കനത്ത സുരക്ഷയാണ് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.