ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സോപോറിൽ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. രാഷ്ട്രീയ റൈഫിൾസും പൊലീസും നടത്തിയ സൈനിക നടപടിയിൽ എ കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

രജൗരിയിലും പൂഞ്ചിലും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. രജൗരിയിലെ നൗഷേരയിലും പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിലുമാണ് പാകിസ്ഥാൻ വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനിടെ സിവിൽ സര്‍വ്വീസ് പരീക്ഷയിൽ ചരിത്രത്തിലാദ്യമായി ജമ്മുകശ്മീരിലെ 14 ഉദ്യോഗാര്‍ത്ഥികൾ വിജയിച്ചു. പത്താം റാങ്ക് നേടിയ ബിലാൽ മൊഹിയുദ്ദീൻ ഭട്ടാണ് ഇവരിൽ മുന്നിലെത്തിയത്.