ജറൂസലേം: ഇസ്രായേലിന്‍റെ പലസ്തീന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ പലസ്തീൻ വിരുദ്ദ പരാമർശത്തിനെതിരെയാണ് അമേരിക്ക ശക്തമായി രംഗത്തെത്തിയത്.

പലസ്തീനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് വംശീയമായ ഉൻമൂലനമാണെന്നായിരുന്നു നെതന്യാഹുവിന്‍റെ പരാമർശം. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് നെതന്യാഹു ഇങ്ങനെ പറഞ്ഞത്. ഇസ്രായേൽ പ്രസ് ഓഫീസാണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടത്.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമർശങ്ങളോട് ശക്തമായി വിയോജിക്കുന്നുവെന്നും ഇത്തരം പരാമർശങ്ങൾ ഉചിതമല്ലാത്തതും ഉപകാരപ്രദമല്ലാത്തതാണെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. യു എസ് ഡിപ്പാർട്ട്മെൻറ് സ്റ്റേറ്റ് വക്താവ് എലിസബത്ത് ട്രുഡ്യുവിന്‍റെതാണ് പ്രതികരണം.

വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്നും ഇതാണ് വെസ്റ്റ്ബാങ്കിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്നും ട്രുഡ്യു പറഞ്ഞു.