നിക്ഷേപകര്‍ക്ക് പുറമെ ആരോഗ്യ, സാങ്കേതിക രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെല്ലാം 10 വര്‍ഷത്തെ വിസ അനുവദിക്കും.

ദുബായ്: നിക്ഷേപകര്‍ക്കും വിദഗ്ദ തൊഴിലാളികള്‍ക്കും പത്ത് വര്‍ഷം വരെ കാലാവധിയുള്ള വിസ നല്‍കാന്‍ യു.എ.ഇ തീരുമാനിച്ചു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉള്‍പ്പെടെയുള്ള പ്രഫഷണലുകളെയും രാജ്യാന്തര നിക്ഷേപകരെയും രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് യു.എ.ഇയുടെ പുതിയ തീരുമാനം. ഞായറാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നിക്ഷേപകര്‍ക്ക് പുറമെ ആരോഗ്യ, സാങ്കേതിക രംഗങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ക്കും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെല്ലാം 10 വര്‍ഷത്തെ വിസ അനുവദിക്കും. ഇവരുടെ കുടുംബത്തിനും ഇതേ കാലാവധിയുള്ള വിസ കിട്ടും. യു.എ.ഇയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കാലാവധി അഞ്ച് വര്‍ഷമാക്കും. പഠനത്തില്‍ മികവ് തെളിയിക്കുന്നവര്‍ക്ക് 10 വര്‍ഷത്തേക്കുള്ള വിസ ലഭിക്കും. വിദേശ നിക്ഷേപകര്‍ക്ക് തങ്ങളുടെ സംരംങ്ങളുടെ 100 ശതമാനം ഉടമസ്ഥാവകാശവും സ്വന്തമാക്കാമെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അറിയിച്ചു.