ദുബായ്: യുഎഇയില്‍ പുതുക്കിയ ട്രാഫിക് പിഴ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനത്തില്‍ ഡ്രൈവറുള്‍പ്പെടെ എല്ലാവര്‍ക്കും സീറ്റ് ബെല്‍ട്ട് നിര്‍ബന്ധമാക്കിയതടക്കം ഫെഡറല്‍ ഗതാഗത നിയമം നമ്പര്‍ 21 അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. റോഡ് ഉപയോഗിക്കുന്നവരുടെ ഗുണത്തിനും ഗതാഗത സുരക്ഷവര്‍ധിപ്പിക്കുന്നതിനുമായി ട്രാഫിക് പിഴ പരിഷ്കരിച്ച നിയമ ഭേദഗതി വരുന്ന ശ്നിയാഴ്ച മുതല്‍ പ്രാബല്യത്തിലാവും. ഇതുപ്രകാരം ഇനി മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍ട്ട് ധരിച്ചിരിക്കണം.

നാലുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചൈല്‍ഡ് സീറ്റകള്‍ നിര്‍ബന്ധമാക്കി, പത്തുവയസ്സില്‍ താഴെയുള്ളതോ 145 സെന്‍റീമീറ്ററില്‍ കുറവ് ഉള്ള കുട്ടികളെ മുന്നിലെ സീറ്റില്‍ ഇരുത്തരുത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെ മുന്നിലിരുത്തിയാല്‍ 400 ദിര്‍ഹമാണ് പിഴ. കാറിന്റെ വിന്‍ഡോ ഗ്ലാസുകളുടെ ടിന്റിഗ് 50ശതമാനം അനുവദിച്ചു. എന്നാല്‍ വിന്‍ഡ് സ്ക്രീനിന് ഇത് ബാധകമല്ല. ഡ്രൈവറും യാത്രക്കാരും സീറ്റ് ബെല്‍ട്ട് ഇട്ടില്ലെങ്കില്‍ 400 ദിര്‍ഹമാണ് പിഴയും ലൈസന്‍സില്‍ നാല് ബ്ലാക് പോയിന്റ്സും ഈടാക്കും.

ട്രാഫിക് സിഗ്നല്‍ അവഗണിച്ചാല്‍ ആയിരം ദിര്‍ഹം പിഴയും 12 ബ്ലാക് പോയിന്റ്സും വാഹനം ഒരുമാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. അപകടസ്ഥലത്ത് കൂട്ടം കൂടിയാല്‍ ആയിരം ദിര്‍ഹം പിഴയും ആറ് ബ്ലാക് പോയിന്റ്സും ഈടാക്കും. നിയമം നടപ്പാക്കുന്നതിന് മുമ്പ് ഡ്രൈവിംഗിലെ അപാകതകള്‍ പരിഹരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അവസരം നല്‍കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ വഴി ഇതു സംബന്ധിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയതായും പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയല്‍ അലി ഖല്‍ഫാന്‍ മാധ്യമങ്ങളോട് പറഞ്ഞു.