കെ എം ഷാജി 95863 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സബാഹ് കുണ്ടുപുഴക്കല്‍ 65538 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി വി എൻ ജയകൃഷ്ണന്‍ 6126 വോട്ടുകളും നേടി.

വേങ്ങര: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജിക്ക് മിന്നും വിജയം. 30325 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ എം ഷാജി വിജയിച്ചത്. കെ എം ഷാജി 95863 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സബാഹ് കുണ്ടുപുഴക്കല്‍ 65538 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി വി എൻ ജയകൃഷ്ണന്‍ 6126 വോട്ടുകളും നേടി.

ഇളകാത്ത മുസ്ലീം ലീഗ് കോട്ടയെന്നാണ് മലപ്പുറം ജില്ലയിലെ വേങ്ങര നിയോജക മണ്ഡലത്തിനുള്ള വിശേഷണം. മുസ്ലീം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന പി. കെ കുഞ്ഞാലികുട്ടി മൂന്ന് തവണയും മുതിര്‍ന്ന ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ (ഉപതെരഞ്ഞെടുപ്പ്) ഒരുവട്ടവും മുമ്പ് മത്സരിച്ച് ജയിച്ച മണ്ഡലമാണ് വേങ്ങര. ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ.എം ഷാജിയാണ് വേങ്ങരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത്. ശക്തമായ ഇടത് തരംഗത്തിനിടയിലും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 30,596 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് ജയിച്ചിരുന്നു. അന്ന് സ്വതന്ത്രനായി മത്സരിച്ച് 11,000-ത്തിലധികം വോട്ടുകള്‍ നേടിയ സബാഹ് കുണ്ടുപുഴക്കൽ ആണ് ഇത്തവണ വേങ്ങരിയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. സബാഹിന്‍റെ വ്യക്തിവോട്ടുകളും ഇടത് വോട്ടുകളും ചേരുമ്പോള്‍ മികച്ച പോരാട്ടം ഷാജിക്കെതിരെ കാഴ്‌ചവെക്കാം എന്നായിരുന്നു മണ്ഡലത്തിലെ എല്‍ഡിഎഫ് ക്യാംപിന്‍റെ പ്രതീക്ഷ. കുഞ്ഞാലിക്കുട്ടി തരംഗത്തിനിടയിലും 2021-ല്‍ സിപിഎമ്മിലെ യുവമുഖ പി.ജിജി 39,785 വോട്ടുകള്‍ വേങ്ങരയില്‍ നേടിയിരുന്നു. എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി തുടങ്ങിയ കക്ഷികളുടെ വോട്ട്‌ബാങ്കും ഇത്തവണ വേങ്ങരയില്‍ നിര്‍ണായകമായിരുന്നു.

2011-ൽ പി കെ കുഞ്ഞാലിക്കുട്ടി ഇടതുപക്ഷത്തിന്‍റെ കെ.പി ഇസ്മായിലിനെ 38,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് മണ്ഡലത്തിൽ മുസ്ലീം ലീഗിന്‍റെ ആധിപത്യത്തിന് തുടക്കമിട്ടത്. 2016-ൽ വീണ്ടും അദേഹം സമാനമായ വിജയം ആവര്‍ത്തിച്ചു. സിപിഎമ്മിലെ അഡ്വ. പി.പി ബഷീറിനെ 38,057 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയതോടെ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം ലീഗിന് അനുകൂലമായി മാറി. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേയ്ക്ക് മത്സരിച്ചതിനെ തുടര്‍ന്ന് 2017-ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ ലീഗിന് വേണ്ടി കെ.എൻ.എ ഖാദറാണ് കളത്തിലിറങ്ങിയത്. രണ്ടാം തവണയും ഭാഗ്യപരീക്ഷണത്തിനിറങ്ങിയ സിപിഎമ്മിന്‍റെ പി.പി ബഷീറിനെ 23,300-ലധികം വോട്ടുകള്‍ക്ക് അദേഹം പരാജയപ്പെടുത്തി. 2021-ൽ നടന്ന കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലേക്ക് തിരിച്ചെത്തുകയും സിപിഎമ്മിന്‍റെ പി. ജിജിയെ 30,000ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്യുകയായിരുന്നു.