മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. വേങ്ങര മണ്ഡലത്തിലെ വ്യവസായികളുടെ യോഗം ധനമന്ത്രി വിളിച്ചതിനെതിരെയാണ് പരാതി. എന്നാല്‍ യോഗം ചേരുന്നതില്‍ ചട്ടലംഘനമില്ലെന്നാണ് സി.പി.എം പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെരുമാറ്റച്ചട്ട ലംഘനത്തെ ചൊല്ലിയും വേങ്ങരയില്‍ ഭരണ പ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടി തുടങ്ങി. വ്യവസായികളുടെയും വ്യാപാരികളുടെയും യോഗം ധനമന്ത്രി തോമസ് ഐസക്ക് വിളിച്ചതിനെ ചൊല്ലിയാണിത്. ചൊവ്വാഴ്ചയാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമെന്നാണ് യു,ഡി.എഫ് വാദം. വ്യവസായികളെ ഒപ്പം കൂട്ടാനും പണപ്പിരിവിനും തിരഞ്ഞെടുപ്പിനെ അധികാരം ഉപയോഗിച്ച് അട്ടിമറിക്കാനുമാണ് ധനമന്ത്രിയുടെ ശ്രമം എന്നാണ് ആരോപണം.

അതേസമയം മന്ത്രിമാര്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാവില്ലെന്നാണ് സി.പി.എം മറുപടി. ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം ഈ യോഗത്തില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.

വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പ്രചാരണത്തിനെത്തും. കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറി ഇറങ്ങിയുള്ള വോട്ടു പിടിത്തത്തിലും മന്ത്രിമാര്‍ പങ്കാളികളാകും.