യുഡിഎഫിന്റെ ഒരു വോട്ട് ചോര്‍ന്നു; പി.സി.ജോര്‍ജിന്റെ വോട്ട് അസാധു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി.ശ്രീരാമകൃഷ്ണന് ലഭിച്ചത് 92 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥിയായ വി.പി.സജീന്ദ്രന് 46 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് ചോര്‍ന്നു. പി.സി.ജോര്‍ജിന്റെ വോട്ട് അസാധുവായപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിയായ ഒ.രാജഗോപാലിന്റെ വോട്ട് പി.ശ്രീരാമകൃഷ്ണന് ലഭിച്ചു.
പ്രോ ടേം സ്പീക്കറായിരുന്ന എസ്.ശര്‍മ വോട്ട് ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന് രണ്ടു വോട്ടുകളാണ് അധികമായി ലഭിച്ചു. ഒരു വോട്ട് യുഡിഎഫിന്റെയും ഒരെണ്ണം ഒ രാജഗോപാലിന്റേതും.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് വേണ്ടെന്ന് യുഡിഎഫ് ഇന്നലെ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ താന്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യുകയായിരുന്നുവെന്ന് ഒ.രാജഗോപാല്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍ യുവാക്കളുടെ പ്രതിനിധിയാണെന്നും അത്തരത്തിലുള്ളവരാണ് ഇനി വരേണ്ടതെന്നതിനാലാണ് തന്റെ വോട്ട് അദ്ദേഹത്തിന് നല്‍കിയതെന്നും രാജഗോപാല്‍ വ്യക്തമാക്കി. സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ശേഷം നിയമസഭ പിരിഞ്ഞു. ഈമാസം 24ന് നിയമസഭ വീണ്ടും ചേരും. രമേശ് ചെന്നിത്തലയെ പ്രതിപക്ഷനേതാവായി സ്പീക്കർ അംഗീകരിച്ചിരുന്നു.