വിജയ് മല്ല്യക്ക് തിരിച്ചടി സിബിഐ നല്‍കിയ തെളിവുകള്‍ അംഗീകരിച്ചു യുകെയിലെ കോടതിയില്‍ വാദം പൂര്‍ത്തിയായി വിചാരണ വേഗത്തിലാക്കണമെന്ന് മല്യ

ബ്രിട്ടന്‍: വിജയ് മല്ല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയില്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ എന്ന് വിധി പറയുമെന്ന് വരുന്ന ജൂലൈ 11ന് അറിയിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്ല്യക്ക് എതിരെ സിബിഐ നല്‍കിയ തെളിവുകള്‍ കോടതി അംഗീകരിച്ചു.

നിയമസംവിധാനങ്ങള്‍ മുഴുവന്‍ മറികടന്നാണ് ഇന്ത്യയിലെ ബാങ്കുകള്‍ വിജയ് മല്ല്യയുടെ ഉടമസ്ഥയിലുള്ള കിങ്ങ്ഫിഷറിന് വായ്പകള്‍ അനുവദിച്ചതെന്ന് വെസ്റ്റമിനിസ്റ്റര്‍ കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. വിജയ് മല്യക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ ജൂലൈ പതിനൊന്നിന് മുമ്പായി സര്‍ക്കാരിന് കോടതിയില്‍ സമര്‍പ്പിക്കാം. നേരത്തെ സ്കോട്ടലന്‍റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ആറ് കോടി രൂപയുടെ ജാമ്യത്തില്‍ മല്ല്യ പുറത്തിറങ്ങി. വാദം കേല്‍ക്കാന്‍ ഇന്ന് യുകെയിലെ കോടതിയില്‍ എത്തിയ മല്യ വിചാരണ നടപടി എത്രയും വേഗം പൂര്‍ത്തികരിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.