'യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും മോചനം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയപ്പോഴാണ് ഉമര്‍ ഖാലിദിന് വെടിയേറ്റത്
ദില്ലി: വെടിവച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ്. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പരിസരത്ത് വെച്ച് തിങ്കളാഴ്ചയാണ് ഉമർ ഖാലിദിനെ കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൊലയാളിയുടെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെങ്കിലും ഇയാളെ തിരിച്ചറിയാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെയാണ് വധിക്കാൻ ശ്രമിച്ചയാൾ എന്ന തരത്തിലുള്ള ചിത്രം ഉമർ ഖാലിദ് പങ്കുവച്ചത്. തനിക്ക് ലഭിച്ച ഒരു ചിത്രത്തിൽ നിന്നുമാണ് പ്രതിയെ ഉമർ തിരിച്ചറിഞ്ഞത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാനലിന്‍റെ എഡിറ്ററുടെ കൂടെനിൽക്കുന്ന ഫോട്ടോയിലെ ആളാണ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയതെന്ന് ഉമല്‍ ഖാലിദ് അവകാശപ്പെട്ടു.
നവീൻ ദലാൽ, ദർവേശ് സഹ്പുർ എന്നിവരാണ് ഉമർഖാലിദിനെ വധിക്കാൻ ശ്രമിച്ചതെന്ന് സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു. സന്‍സദ് മാര്‍ഗിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിന് സമീപമുള്ള സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
എന്നാൽ ഇവരെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. 'യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും മോചനം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയതാണ് ഉമര്‍ ഖാലിദ്. നിറതോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
തുടർന്ന് ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ആക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. സംഭവ സ്ഥലത്ത് നിന്നും പൊലീസ് തോക്ക് കണ്ടെടുത്തിരുന്നു. അതേസമയം തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉമര്‍ ഖാലിദ് ദില്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ജിഗ്നേഷ് മേവാനിക്കും തനിക്കുമെതിരെ രവി പൂജാരി എന്നയാള്‍ വധഭീഷണി മുഴക്കിയതായും താന്‍ അവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നാണ് രവി പൂജാരി പറഞ്ഞതെന്നും പരാതിയില്‍ ഉമര്‍ പറഞ്ഞിരുന്നു. 2016ലും ഇതേ ആള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.
അതിനാല്‍, തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും പരാതിയില്‍ പറഞ്ഞതായലി ഉമര്‍ ട്വീറ്റ് ചെയ്തിരുന്നു. രാജ്യം വിട്ടില്ലെങ്കില്‍ ഉമറിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് വീട്ടില്‍ ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുതായി 2016ല്‍ ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം ഇല്യാസ് റസൂല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
