ന്യൂയോര്‍ക്ക്: കശ്മീർ വിഷയത്തിൽ ഉടൻ ഇടപെടില്ലെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ഇന്ത്യയും പാകിസ്ഥാനും ശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറലിന്‍റെ ഓഫീസ് ആവശ്യപ്പെട്ടു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും സമാധാനത്തിന് ആവശ്യമാണത്. കശ്മീർ വിഷയത്തിൽ യുഎൻ ഇടപെടണമെങ്കിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് അപേക്ഷ നൽകണമെന്ന് യുഎൻ സെക്രട്ടറിജനറൽ ബാൻ കി മൂണിന്‍റെ ഓഫീസ് വ്യക്തമാക്കി.
കശ്മീരിൽ ഇന്ത്യ നടത്തിയ മനുഷ്യാവകാശ ലംഘനത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് യു എൻ പൊതുസഭയിൽ ഇന്നലെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രസംഗമധ്യേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് ഇന്ത്യ നടത്തിയത്.
പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള താൽപര്യമാണ് ഷെരീഫിന്‍റെ പ്രസ്താവനയിലൂടെ വ്യക്തമായതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പാകിസ്ഥാൻ ഭീകരവാദത്തിന്‍റെ വിളനിലമാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി കുറ്റപ്പെടുത്തി.
ഹിസ്ബുൽ തീവ്രവാദി ബുർഹാൻ വാനിയെ മഹത്വവൽകരിക്കുകയാണ് നവാസ് ഷെരീഫ് ചെയ്തതെന്നും, പാകിസ്താന്‍റെ ഭീകരവാദത്തോടുള്ള താൽപര്യമാണ് ഇതുവഴി വ്യക്തമായതെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
