ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ജോ കെന്‍റ് സ്ഥാനമൊഴിഞ്ഞത്. കെന്‍റിന്‍റെ രാജിയോട് രൂക്ഷമായി പ്രതികരിച്ച ട്രംപ്, ഇറാനെക്കുറിച്ചുള്ള തീവ്രവാദ വിരുദ്ധ സെന്‍റർ മേധാവിയുടെ വീക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ രാജി ഉചിതമാണെന്ന് അഭിപ്രായപ്പെട്ടു.

വാഷിങ്ടണ്‍: അമേരിക്കയുടെ തീവ്രവാദവിരുദ്ധ സെന്‍റർ മേധാവി രാജി വച്ചതിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ്. യുഎസ് നാഷണൽ കൌണ്ടർ ടെററിസം സെന്റർ ഡയറക്ടർ സ്ഥാനത്ത് നിന്ന് ജോ കെന്‍റ് രാജിവച്ചത് നല്ല കാര്യമാണ് എന്നാണ് ട്രംപിന്‍റെ പ്രതികരണം. 'സുരക്ഷയുടെ കാര്യത്തിൽ വളരെ ദുർബലൻ' എന്നും ട്രംപ് കുറ്റപ്പെടുത്തി. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തിൽ പ്രതിഷേധിച്ചാണ് ജോ കെന്‍റ് സ്ഥാനമൊഴിഞ്ഞത്. കെന്‍റിന്‍റെ രാജിയോട് രൂക്ഷമായി പ്രതികരിച്ച ട്രംപ്, ഇറാനെക്കുറിച്ചുള്ള തീവ്രവാദ വിരുദ്ധ സെന്‍റർ മേധാവിയുടെ വീക്ഷണങ്ങൾ കണക്കിലെടുക്കുമ്പോൾ രാജി ഉചിതമാണെന്ന് അഭിപ്രായപ്പെട്ടു. ഇറാനെതിരായ ആക്രമണം യുഎസ് ദേശീയ സുരക്ഷയ്ക്ക് പ്രധാനമാണെന്ന് സമ്മതിക്കാത്ത ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്നും ട്രംപ് പ്രതികരിച്ചു.

ഇറാനുമായുള്ള യുദ്ധത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയില്ലെന്നും ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും കെന്‍റ് രാജിക്കത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന വന്നത്. ഇറാനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം ട്രംപ് ഭരണകൂടത്തിൽ നിന്ന് രാജിവെക്കുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് ജോസഫ് കെന്‍റ്. ഇസ്രായേലിന്‍റെയും അവരുടെ ശക്തമായ ലോബിയുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക ഈ യുദ്ധം ആരംഭിച്ചതെന്ന് കെന്റ് ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം രാജിക്കത്ത് പരസ്യപ്പെടുത്തിയത്. സമാനമായ രീതിയിലുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാണ് അമേരിക്കയെ മുൻപ് ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും ആയിരക്കണക്കിന് അമേരിക്കൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ട അത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം കത്തിൽ കുറിച്ചു. അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ കാര്യങ്ങളിൽ നിർണ്ണായകമായ തീരുമാനങ്ങൾ എടുക്കുന്ന ഏജൻസിയുടെ തലവൻ തന്നെ ഇത്തരമൊരു നിലപാടുമായി രംഗത്തെത്തിയത് ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കി.

വിദേശത്ത് ദീർഘകാലം നീണ്ടുനിൽക്കുന്ന യുഎസ് സൈനിക ഇടപെടലുകളെ മുൻപും കെന്‍റ് എതിർത്തിട്ടുണ്ട്. തീവ്രവാദ വിരുദ്ധ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന ദേശീയ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡുമായി അടുത്ത ബന്ധമുള്ളയാളാണ് കെന്‍റ്. ഇറാനുമായുള്ള സംഘർഷം ആരംഭിച്ചതിനുശേഷം തുൾസി ഗബ്ബാർഡ് പരസ്യ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇസ്രയേലിന്‍റെ സമ്മർദം കാരണമാണ് അമേരിക്ക സവൈനിക നീക്കം നടത്തിയതെന്ന വാദം ട്രംപ് എതിർത്തു.