ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. 

കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനും നേരെ വന്‍ പ്രതിഷേധം. നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്താവളം സാക്ഷിയാവുന്നത്. പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനത്താവളത്തിന് പുറത്ത് ഇറങ്ങാനാവാത്ത രീതിയിലാണ് ആഭ്യന്തര ടെര്‍മിനലിന് പുറത്ത് പ്രതിഷേധം നടക്കുന്നത്. അതേസമയം എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. എന്നാല്‍ അഞ്ചു മണിക്കൂറായി തുടരുന്ന പ്രതിഷേധത്തിന് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.

അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി. കയ്യില്‍ കരുതിയിരുന്ന ഭക്ഷണമാണ് കഴിച്ചത്. വിമാനത്താവളത്തില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ ലഭ്യമായില്ലെന്നും തൃപ്തി പറഞ്ഞു. ഇതിനിടെ കാര്‍ഗോ കൊണ്ടുവരുന്ന വഴിയിലൂടെ തൃപ്തിയെ കൊണ്ടു വരാനുള്ള ശ്രമം ഉണ്ടായതോടെ പ്രതിഷേധം കനത്തു. നിരവധിയാളുകളാണ് വിമാനത്താവളത്തിന് വെളിയില്‍ തൃപ്തി ദേശായി തിരിച്ച് പോകണമെന്ന ആവശ്യവുമായി നാമജപവുമായി പ്രതിഷേധിക്കുന്നത്.

ഓണ്‍ലൈന്‍ ടാക്സി കാറുകളുമായി രണ്ട് പേര്‍ ആദ്യം തയ്യാറായെങ്കിലും പിന്നീട് പ്രതിഷേധക്കാരെ ഭയന്ന് പിന്മാറുകയായിരുന്നു. സുഹൃത്തുക്കള്‍ വഴി വാഹനം എത്തിക്കാനുള്ള ശ്രമത്തിലാണുള്ളതെന്ന് തൃപ്തി വിശദമാക്കി. നേരത്തെ ശബരിമല സ്ന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷാ, താമസ, വാഹന സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രിയോട് തൃപ്തി ദേശായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് വിശദമാക്കിയിരുന്നു. 

വിമാനത്താവളത്തിന് വെളിയില്‍ ശരണം വിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തിക്ക് ശബരിമലയിലേക്ക് എത്താന്‍ ടാക്സി വാഹനങ്ങള്‍ ലഭ്യമായില്ല. ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് നടക്കാതെ വന്നതോടെയാണ് വിമാനത്താവളത്തില്‍ തുടരേണ്ട സ്ഥിതിയില്‍ തൃപ്തിയെത്തിയത്. 
അതേസമയം കേരളത്തിൽ ഒരിടത്ത്‌ നിന്നും തൃപ്തി ദേശായിയുടെ ട്രിപ്പ് എടുക്കരുത് എന്ന് കേരളാ ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ നേതൃത്വം അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രണ്ട് സംഘടനകളാണ് ഈ നിലപാട് എടുത്തിരിക്കുന്നത്. കൊച്ചിയില്‍ മാത്രം രണ്ടായിരത്തോളം ടാക്സി വാഹനങ്ങളാണ് ഈ സംഘടനകളില്‍ ഉള്ളവരുടേതായി ഉള്ളത്.

ഒരുവിധ സംഘര്‍ഷത്തിനില്ലെന്നും തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ അനുവദിക്കാന്‍ അവസരമൊരുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൃപ്തി ദേശയിക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കുന്ന കാര്യത്തിൽ തെരുമാനം എടുത്തിട്ടില്ലെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. സാഹചര്യം പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്നും ലോക്നാഥ് ബെഹ്റ വിശദമാക്കി.