വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
വയനാട്: വയനാട് പനവല്ലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കാൽവരി എസ്റ്റേറ്റിന് സമീപമാണ് കമഴ്ന്നു കിടക്കുന്ന രീതിയിൽ മൃതദേഹമുള്ളത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശവാസികളാണ് ഇന്ന് പുലർച്ചയോടെ യുവാവിൻ്റെത് എന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.
അതേ സമയം, വയനാട്ടിൽ ഇന്നലെ രാത്രി പരക്കെ കനത്ത മഴയും കാറ്റും വീശിയിരുന്നു. രാവിലെ പലയിടങ്ങളിലും മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിൽ ഉണ്ടായ മാനന്തവാടി മക്കിമലയിൽ അതീവ ജാഗ്രത തുടരുന്നു. വനത്തിനുള്ളിൽ മണ്ണിടിഞ്ഞിട്ടുണ്ടെന്നാണ് അനുമാനം. തലപ്പുഴയിലെ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
തിരുനെല്ലി പുഴ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പനംകുറ്റി ഉന്നതിയിലെ എട്ടു കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ, മുട്ടിൽ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ രാത്രിയോടെ കൺട്രോൾ റൂമുകൾ തുറന്നു.പഞ്ചാരക്കൊല്ലിയിലെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളം കയറിയ നിലയിലാണ്.


