ലക്നൗ: ഉത്തര്‍പ്രദേശില്‍ 73 മണ്ഡലങ്ങളില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. പശ്ചിമ ഉത്തര്‍പ്രദേശിലെ 73 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ജനുവരി 24 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 27നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ബിജെപിക്ക് ഈ ഘട്ടം ഏറെ പ്രധാനമാണ്. മുസഫര്‍നഗര്‍ കലാപത്തിലെ ആരോപണവിധേയന്‍ സംഗീത് സോം ഉള്‍പ്പടെയുള്ളവര്‍ക്ക് ബിജെപി സീറ്റു നല്‍കിയിട്ടുണ്ട്. മുസഫര്‍നഗര്‍, ഷാമിലി തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ഉത്തര്‍പ്രദേശ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയ മണ്ഡലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

അതേസമയം സൈക്കിള്‍ ചിഹ്നം കിട്ടിയ അഖിലേഷ് യാദവ് വിശാലസഖ്യ രൂപീകരണത്തിനുള്ള നീക്കം ഉര്‍ജ്ജിതമാക്കി. കോണ്‍ഗ്രസ്-എസ്‌പി സഖ്യം ഉടന്‍ പ്രഖ്യാപിക്കും. സഖ്യമുണ്ടെങ്കില്‍ താന്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാ ദീക്ഷിത് ആവര്‍ത്തിച്ചു.