മുനിസിപ്പല്‍ കോര്‍പറേഷനിലാണ് കല്‍പനയ്ക്ക് ജോലി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നാണ് കരുതുന്നതെന്ന് കല്‍പന തിവാരി 

ലക്നൗ: പൊലീസുകാരന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ട ആപ്പിള്‍ ജീവനക്കാരൻ വിവേക് തിവാരിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി. ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ നേരിട്ടെത്തിയാണ് വിവേകിന്‍റെ ഭാര്യ കല്‍പനയ്ക്ക് നിയമന ഉത്തരവ് കൈമാറിയത്. 

മുനിസിപ്പല്‍ കോര്‍പറേഷനിലാണ് കല്‍പനയ്ക്ക് ജോലി നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിന്‍റെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നാണ് കരുതുന്നതെന്നും അന്വേഷണത്തില്‍ ഇപ്പോള്‍ സംതൃപ്തയാണെന്നും കല്‍പന തിവാരി അറിയിച്ചു. 

രണ്ടാഴ്ച മുമ്പാണ് വാഹന പരിശോധനയ്ക്കിടെ ആപ്പിള്‍ സെയില്‍സ് എക്സിക്യുട്ടീവായ വിവേക് തിവാരി വെടിയേറ്റ് കൊല്ലപ്പെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ തന്‍റെ നേരെ പാഞ്ഞടുത്തപ്പോള്‍ പ്രാണരക്ഷാര്‍ത്ഥം വെടിയുതിര്‍ത്തുവെന്നായിരുന്നു കോണ്‍സ്റ്റബിള്‍ പ്രശാന്ത് ചൗധരി അറിയിച്ചത്. എന്നാല്‍ സംഭവസ്ഥലത്തുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിവേകിന്‍റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായി. വിവേകിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കിയിരുന്നു.