ഇരുപത്തിരണ്ട് വയസുകാരി ടിന ഡാബി ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വ്വീസ് കടമ്പ ഒന്നാമതായി മറികടന്നു. ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയായ ടിന ഒന്നാം റാങ്കിന്റെ സന്തോഷം മറച്ചുവെക്കുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഐഎഎസില്‍ ഹരിയാന കേഡര്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ടിന പറയുന്നു.വിജയമന്ത്രമെന്താണ് എന്ന ചോദ്യത്തിന് കഠിനാധ്വാനവും ചിട്ടയായ പഠനവുമെന്ന് ടിനയുടെ മറുപടി. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ അതര്‍ ആമിര്‍ ഉള്‍ ഷാഫിഖാനാണ് രണ്ടാം റാങ്ക്.

മണ്ഡി ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അതര്‍ രണ്ടാമത്തെ അവസരത്തിലാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്. ദില്ലി സ്വദേശിയായ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥ ജസ്മീത് സിംഗ് സന്ധുവിനാണ് മൂന്നാം റാങ്ക്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഗ്രൂപ്പ് എ, ബി എന്നിവയിലുള്‍പ്പെടെ 1078 പേരാണ് യോഗ്യത നേടിയത്.