മൂന്ന് ഭാഗവും കടലിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ഉറൻ. നാനൂറോളം ഏക്കർ സ്ഥലത്താണ് ഉറനിലെ കരഞ്ജ നാവികതാവളം. നാവിക കേന്ദ്രത്തിന് അകത്തായുള്ള മലമടക്കുകളിലോ പൊന്തക്കാട്ടിലോ ഭീകരർ ഒളിച്ചിരിപ്പുണ്ടാകാം എന്നുള്ള അനുമാനത്തിലാണ് കമാന്റോകളുടെ തെരച്ചിൽ. ഒഎൻജിസിയുടെ എണ്ണശുദ്ധീകരണ ശാലയും ജെഎൻപിടി തുറമുഖവും അടക്കമുള്ള ഈ മേഖലയിൽ വിവിധ സംസ്ഥാനത്തുനിന്നുള്ള ആളുകളാണ് താമസിക്കുന്നത്.
അതുകൊണ്ടുതന്നെ പുതുതായി ആളുകളെ ഈ പരിസരത്ത് കണ്ടാൽ ആരും സംശയിക്കില്ല. ഈ ഭാഗത്ത് കടലിന് ആഴം നന്നേ കുറവാണ്. യന്ത്രബോട്ടുകളിൽ ഇങ്ങോട്ടേക്ക് എത്തുക പ്രയാസമാണ്. ഭീകരർ എത്തി ഇവിടെ ഒളിച്ചുകഴിയണമെങ്കിൽ പ്രദേശവാസികളുടെ സഹായമില്ലാതെ പറ്റില്ലെന്ന് നാട്ടുകാർ പറയുന്നു.
നേവി തിരച്ചിൽ നിർത്തിയെങ്കിലും പൊലീസ് അടക്കമുള്ള മറ്റ് ഏജൻസികൾ പരിശോധന തുടരുകയാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യ, റിസർവ്വ് ബാങ്ക്, സ്റ്റോക് എക്സചേഞ്ച് നാവിക ആസ്ഥാനം, വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം കനത്ത സുരക്ഷ തുടരുകയാണ്. ഏത് ആക്രമണത്തെയും നേരിടാൻ ഒരുങ്ങിയിരിക്കുക എന്ന നിർദേശമാണ് സർക്കാർ സുരക്ഷാ ഏജൻസികൾക്ക് നൽകിയിരിക്കുന്നത്.
