ദമാസ്കസ്: ഒരു ഇടവേളയ്ക്ക് ശേഷം സിറിയ വീണ്ടും കലുഷിതമാകുന്നു. സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ സൈന്യവും വിമതരും ഏറ്റുമുട്ടി. അല്‍ ഖാഇദ അനുകൂല സംഘടനയായ ജബാഹത്ത് ഫത്തേ അല്‍ ഷായാണ് ദമാസ്കസിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഇതിനെതിരെ സിറിയന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് അക്രമസംഭവങ്ങള്‍ക്ക് തുടക്കമായത്. ദമാസ്കസിലെ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്ഥോടനത്തില്‍ 31 പേര്‍ മരിക്കുകയും തൊട്ടടുത്ത ദിവസം ഹോട്ടലിലുണ്ടായ സ്ഫോടനത്തില്‍ 20ലധികം പോര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് സിറിയ വീണ്ടും ചോരക്കളമാകുന്നത്.