അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം. മെക്സിക്കൻ മതിലിനുവേണ്ടി പണം നീക്കവയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന് സെനറ്റിൽ പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി. 

വാഷിങ്ടണ്‍: അമേരിക്കയിൽ ഭാഗിക ഭരണസ്തംഭനം. മെക്സിക്കൻ മതിലിനുവേണ്ടി പണം നീക്കവയ്ക്കണമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യത്തിന് സെനറ്റിൽ പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി. 

100 അംഗ സെനറ്റിൽ 51 അംഗങ്ങളാണ് റിപബ്ലിക്കൻ പാർട്ടിക്ക്. ബിൽ പാസാകാൻ 60 വോട്ടുകൾ വേണം. ഡെമോക്രാറ്റ് അംഗങ്ങൾ ബിൽ പിന്തുണയ്ക്കാത്തതോടെ സ്ഥിതിക്ക് ന്യൂക്ലിയർ ഓപ്ഷൻ നടപ്പാക്കണമെന്ന് പ്രസിഡന്റ് സെനറ്റിലെ റിപബ്ലിക്കൻ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു.

60 വോട്ടുകൾക്ക് പകരം 51 വോട്ടെന്ന ഭൂരിപക്ഷത്തിന് ബിൽ പാസാക്കാൻ അനുവദിക്കുന്നതാണ് ന്യൂക്ലിയർ ഓപ്ഷൻ. പക്ഷേ സെനറ്റിലെ റിപബ്ലിക്കൻ പക്ഷം അത് നിരാകരിച്ചതായാണ് വിവരം.

ഈ സാഹചര്യത്തിൽ ആഭ്യന്തരം, ഗതാഗതം, കൃഷി, നിയമം തുടങ്ങിയ വകുപ്പുകളിലേക്കുള്ള ധനവിഹിതം നൽകാൻ കഴിഞ്ഞില്ല. ഓഫീസുകളും ദേശീയ ഉദ്യാനങ്ങളും അടച്ചിടും. ക്രിസ്മസ് അവധി തുടങ്ങാനിരിക്കെ ജീവനക്കാരുടെ ശന്പളവും ആനുകൂല്യങ്ങളും പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ പ്രശ്നം പരിഹരിക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കാണെന്ന നിലപാടിലാണ് ട്രംപ്.

മതിലിന് അനുകൂലമായും വിരുദ്ധമായും ജനങ്ങൾക്കിടയിലും ക്യാംപയിനുകൾ നടക്കുന്നുണ്ട്. റിപബ്ലിക്കൻ ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ ബിൽ പാസാക്കിയിരുന്നു. ജനുവരിയിലാണ് ഡമോക്രാറ്റ് അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭ അധികാരമേൽക്കുന്നത്.