ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു.

ദില്ലി: ഉത്തരാഖണ്ഡ് മിന്നൽ പ്രളയത്തിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു. ഡെറാഡൂണിൽ എത്തിയ മലയാളികൾ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്. മലയാളികൾ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഒന്നിന് പിറകെ മറ്റൊന്നായി ഏഴ് തവണ മിന്നൽ പ്രളയം ഉണ്ടായി എന്ന് ധരാലി സ്വദേശി സുമിത്ര് ധോടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. പ്രദേശവാസികൾക്കൊപ്പം നിരവധി വിനോദസഞ്ചാരികളെയും കാണാതായിട്ടുണ്ട്. ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാത്ത അവസ്ഥയിലാണ് ​ഗ്രാമീണർ.

ഉത്തരാഖണ്ഡിലെ മിന്നൽപ്രളത്തിലെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത് മലയാളിയായ ലെഫ്റ്റനന്റ് കേണൽ ടിജു തോമസിന്റെ നേതൃത്വത്തിലാണ്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ടിജു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. രക്ഷാപ്രവർത്തനം വളരെ വേഗം പൂർത്തിയാക്കുമെന്നും തെരച്ചിലിന് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ടിജു തോമസ് പറഞ്ഞു. ധരാലിയിൽ മെഡിക്കൽ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മെഡിക്കൽ സംവിധാനങ്ങളും പ്രാഥമിക ശുശ്രൂഷയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.