കോട്ടയം: അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ മന്ത്രി തോമസ് ചാണ്ടി നല്‍കിയ 50,000 രൂപ ഉഴവൂരിന്റെ കുടുംബം മടക്കി നല്‍കി. മന്ത്രി വന്ന കണ്ടതിന് ശേഷം ഉഴവൂര്‍ അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉഴവൂര്‍ വിജയന്‍ ചികിത്സയിലിരിക്കുമ്പോഴാണ് മന്ത്രി തോമസ് ചാണ്ടി കാണാനെത്തിയത്. അത്യാഹിത വിഭാഗത്തിനുള്ളല്‍ കയറിയ മന്ത്രി, ഉഴവൂര്‍ വിജയന്റെ കയ്യില്‍ 50,000 രൂപ വെച്ചുകൊടുക്കുകയായിരുന്നു. വേണ്ടായെന്ന് ആംഗ്യം കാണിച്ചുവെങ്കിലും പണം നല്‍കിയ ശേഷം മന്ത്രി മടങ്ങി. മന്ത്രി പോയതിന് ശേഷം ഭാര്യയോട് ഇത് മടക്കി നല്‍കണമെന്ന് ഉഴവൂര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉഴവൂര്‍ മരിച്ചതിന്റെ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ഈ പണം മന്ത്രിക്ക് കുടുംബം മടക്കി നല്‍കി.

ഇതിനിടെ മന്ത്രി വന്ന് കണ്ടതിന് ശേഷം ഉഴവൂര്‍ വിജയന്‍ കൂടുതല്‍ അസ്വസ്ഥനായിരുന്നെന്ന് ഭാര്യ ചന്ദ്രമണി ക്രൈം ബ്രാ‌‌‍‌ഞ്ചിന് മൊഴി നല്‍കി. അന്ന് വൈകുന്നേരം ആരോഗ്യം വഷളായ ഉഴവൂര്‍ വിജയനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടിയിലെ ചിലരുടെ പെരുമാറ്റം ഉഴവൂരിന് അവസാന നാളുകളില്‍ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഭാര്യ മൊഴി നല്‍കിയതായാണ് വിവരം. ഉഴവൂരിന്റെ കുടുംബത്തെ മോശമായി ചിത്രീകരിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപിച്ച് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റി രംഗത്തി.