വയറില്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളുമുണ്ടായിരുന്നു.  വയറിനുള്ളില്‍ മുറിവേറ്റ് പഴുപ്പ് വന്ന അവസ്ഥയിലുമായിരുന്നു. 

പറവൂര്‍:വാരാപ്പുഴ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച് മരിച്ച ശ്രീജിത്തിന്‍റെ മരണകാരണമായത് വയറിനേറ്റ കടുത്ത മര്‍ദ്ദനം. ശ്രീജിത്ത് മരണപ്പെട്ട സ്വകാര്യ ആശുപത്രിയിലെചികിത്സാരേഖകളിലാണ് ഇക്കാര്യമുള്ളത്. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യനെറ്റ് ന്യൂസിന് ലഭിച്ചു.

എട്ടാം തീയതി പുലര്‍ച്ചെയോടെയാണ് അവശനിലയില്‍ ശ്രീജിത്തിനെ ഈ ആശുപത്രിയിലെത്തിച്ചത്. ഈ സമയത്ത് രക്തസമ്മര്‍ദ്ദം 80-60 എന്ന താഴ്ന്ന നിലയിലായിരുന്നു. ഹൃ-ദയമിടിപ്പ് ക്രമാതീതമായി കൂടിയ നിലയിലും. ശാരീരിക അവയവങ്ങളെല്ലാം ഏതാണ്ട് പ്രവര്‍ത്തനരഹിതമായ അവസ്ഥയിലേക്കെത്തിയിരുന്നു. വയറില്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിപ്പാടുകളുമുണ്ടായിരുന്നു. വയറിനുള്ളില്‍ മുറിവേറ്റ് പഴുപ്പ് വന്ന അവസ്ഥയിലുമായിരുന്നു. 

ഈ പഴുപ്പ് മറ്റിടങ്ങിലേക്ക് പടര്‍ന്നതാണ് ശ്രീജിത്തിന്‍റെ മരണകാരണമെന്ന അഭിപ്രായമാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ഫോറന്‍സിക് വിദഗരും അന്വേഷണസംഘവുമായി പങ്കുവച്ചിട്ടുള്ളത്. ഒരാളെ നേരെ നിര്‍ത്തി തുടര്‍ച്ചയായി വയറില്‍ മര്‍ദ്ദിച്ചാല്‍ ഇങ്ങനെ വരാം എന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പറയുന്നു. തുടര്‍ച്ചയായി മര്‍ദ്ദിച്ചതിനാലാണ് വയറില്‍ ഇത്തരം പാടുകള്‍ വരുന്നത്. ചെറുകുടല്‍ വരെ തകര്‍ന്നു എന്നതില്‍ തന്നെ ശ്രീജിത്തിനേല്‍ക്കേണ്ടി വന്ന മര്‍ദ്ദനത്തിന്‍റെ ആഴം വ്യക്തമാണ്.