വൈദികർക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ നടപടി ശക്തമാക്കി വത്തിക്കാൻ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ ആരോപണ വിധേയരായ രണ്ട് ചിലെ ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി.
വത്തിക്കാൻ സിറ്റി: വൈദികർക്കെതിരായ ലൈംഗിക ആരോപണങ്ങളിൽ നടപടി ശക്തമാക്കി വത്തിക്കാൻ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിൽ ആരോപണ വിധേയരായ രണ്ട് ചിലെ ബിഷപ്പുമാരെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി. ചിലെ പ്രസിഡന്റുമായുളള കൂടിക്കാഴ്ചക്കൊടുവിലാണ് നടപടി.
കുറ്റാരോപിതരായതിനെ തുടർന്ന് രാജി സന്നദ്ധത അറിയിച്ച 34 ചിലെ ബിഷപ്പുമാരിൽ മൂന്നുപേരുടെ രാജി സഭ സ്വീകരിച്ചിരുന്നു. കുട്ടികൾക്കെതിരായ അതിക്രമത്തിൽ കഴിഞ്ഞമാസവും ചിലെയിൽ നിന്ന് ഒരു വൈദികനെ വത്തിക്കാൻ പുറത്താക്കിയിരുന്നു. ലൈഗിംക ആരോപണങ്ങളുടെ കേസുകളിൽ വീഴ്ച വരുത്തിയ വാഷിംഗ്ടൺ ബിഷപ്പിനെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് പോപ്പിന്റെ നടപടി.
ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പ്പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സഭ കാലത്തിനൊത്ത് മാറണമെന്നും ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നുമാണ് വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്.
