'കേൾക്കുന്നില്ലാ..': പ്രസംഗത്തിനിടെ പല തവണ മാറി നിന്ന് സതീശൻ, ഒടുവിൽ രാഹുലിന്റെ അഭിനന്ദനം, ആലിംഗനം
കെപിസിസി വൈസ് പ്രസിഡന്‍റ് വി ഡി സതീശൻ എംഎൽഎയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതല. എന്നാൽ വേദിയിലെ ബഹളം കാരണം സതീശന് പലപ്പോഴും രാഹുൽ പറഞ്ഞത് വ്യക്തമായില്ല..
കൊച്ചി: കൊച്ചിയിലെ മറൈൻ ഡ്രൈവിൽ നടന്ന കോൺഗ്രസ് ബൂത്തുതല സംഗമത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പ്രവർത്തകരെല്ലാവരും ആവേശപൂർവമാണ് കാത്തിരുന്നത്. കേരളത്തിൽ കോൺഗ്രസ് ചരിത്രത്തിലാദ്യമായാണ് ഇത്ര വിശാലമായൊരു ബൂത്ത് തല സമ്മേളനം നടന്നതും. വിപുലമായ ഒരുക്കങ്ങളാണ് സമ്മേളനത്തിൽ ഉണ്ടായിരുന്നതെങ്കിലും വേദിയിലെ സ്പീക്കർ സെറ്റുകൾ പണി പറ്റിച്ചു. രാഹുൽ പ്രസംഗിച്ചത് പലപ്പോഴും വലിയ ശബ്ദം കാരണം സതീശന് കേൾക്കാനായില്ല.
"
രാഹുൽ സംസാരിച്ചു തുടങ്ങിയപ്പോൾത്തന്നെ, സതീശൻ വേദിയിൽ നിന്ന് 'കേൾക്കുന്നില്ല' എന്ന് പിൻ സ്റ്റേജിലുള്ള ആരോടോ ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു. മാറി നിന്നോളാൻ വേദിക്ക് പുറകിൽ നിന്ന് നിർദേശവും കിട്ടി. അതനുസരിച്ച് സതീശൻ സ്ഥലം മാറി നിന്നു.
രാഹുൽ പ്രസംഗം തുടർന്നു. ഒരു വാചകം പറഞ്ഞ് പൂർത്തിയാക്കിയപ്പോൾ എന്താണ് അദ്ദേഹം പറഞ്ഞതെന്ന് മനസ്സിലാകാതിരുന്ന സതീശൻ അൽപനേരം എന്തു പറയണമെന്നറിയാതെ നിന്നു. എന്തുപറ്റിയെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ കേൾക്കുന്നില്ലെന്ന് സതീശൻ മറുപടിയും പറഞ്ഞു. എങ്കിൽ അടുത്തു വന്നു നിൽക്കൂ എന്ന് രാഹുൽ. മൈക്ക് എടുത്ത് വീണ്ടും സതീശൻ രാഹുലിനടുത്തേക്ക്.
ജുഡീഷ്യൽ കലാപത്തെക്കുറിച്ച് രാഹുൽ പറഞ്ഞത് സതീശന് കേൾക്കാനായില്ല. പറഞ്ഞത് ആവർത്തിച്ച രാഹുൽ സതീശനോട് വീണ്ടും അടുത്ത് വന്ന് നിൽക്കാൻ നിർദേശം നൽകി. എന്നിട്ടും കേൾക്കാതായതോടെ സതീശൻ വീണ്ടും വേദിയുടെ മറുഭാഗത്തേക്ക് നടന്നു. ഒരു വേള ശശി തരൂരിനെക്കൊണ്ട് ബാക്കി പരിഭാഷ നടത്താൻ നിർദേശം കിട്ടിയോ എന്ന് എല്ലാവരും സംശയിച്ചു. പക്ഷേ, വേദിയുടെ ഏറ്റവുമറ്റത്തുള്ള മൈക്കിനടുത്തേക്കാണ് സതീശൻ പോയത്. പ്രസംഗം തുടർന്നു. പ്രശ്നം തീരുന്നില്ല..
'ഒടുവിൽ വരൂ, ഇങ്ങടുത്ത് വന്ന് നിന്നാൽ പ്രശ്നം തീരു'മെന്ന് രാഹുൽ. രാഹുൽ സംസാരിക്കുന്ന ചെറു മൈക്കുകളിലൊന്ന് സതീശന് നൽകി രാഹുൽ ഗാന്ധി. പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.
പ്രസംഗം അവസാനിപ്പിച്ച് നടന്നു നീങ്ങുന്നതിനിടെ രാഹുൽ പക്ഷേ, ഒരു കാര്യം പറയാൻ മറന്നില്ല. 'വേദിയിലെ ബഹളം കാരണമാണ് സതീശന് കേൾക്കാതിരുന്നത്. അദ്ദേഹം നന്നായി പ്രസംഗം പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന് ഒരു ഉഗ്രൻ കൈയ്യടി നൽകണം', ഉയരുന്ന കൈയടികൾക്കിടെ രാഹുൽ ഗാന്ധി നടന്നു നീങ്ങി. കേരളത്തിലെ മുതിർന്ന നേതാക്കളുടെ സമ്മാനങ്ങൾ ഏറ്റുവാങ്ങാൻ..