കഴിഞ്ഞ മൂന്നു വര്‍ഷം കൃഷിവകുപ്പ് ഓണവിപണിയില്‍ ഇടപെട്ടിരുന്നില്ലെന്നും ഇത്തവണ സംസ്ഥാനത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളില്‍ ഭൂരിഭാഗവും സംഭരിച്ചുവെന്നുമാണ് കൃഷിമന്ത്രി അവകാശപ്പെട്ടത്. ഇടുക്കി,വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്ന് മുന്‍പൊരിക്കലുമില്ലാത്തവിധം പച്ചക്കറികള്‍ സംഭരിച്ചു. സംസ്ഥാനത്ത് ലഭ്യമല്ലാത്തവയാണ് കൃഷിവകുപ്പ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിയത്.ഇവ രണ്ടും സര്‍ക്കാരിന്റെ വിവിധ ഔട്ട്‌ലെറ്റുകളിലൂടെ മിതമായ വിലയ്ക്ക് വിറ്റതോടെ ഓണക്കാലത്തെ വിലക്കയറ്റത്തിന് ഒരുപരിധി വരെ വിലങ്ങിടാനായെന്നും മന്ത്രി പറഞ്ഞു.

ഓണക്കാലത്തെ ഇടപെടലിന്റെ മാതൃകയില്‍ വര്‍ഷം മുഴുവനും വിപണിയില്‍ ഇടപെടുകയാണ് അടുത്ത ലക്ഷ്യം. അതിനായി ഹോര്‍ട്ടികോര്‍പ്പിനേയും വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിനേയും സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കും. പച്ചക്കറി ക്‌ളസ്റ്ററുകള്‍ ഏകോപിപ്പിച്ച് അമൂല്‍ മോഡലില്‍ പുനസംഘടിപ്പിക്കും. ഹോട്ടി കോര്‍പ്പ് ഔട്ട്‌ലറ്റുകള്‍ അഞ്ഞൂറെണ്ണമായി വര്‍ധിപ്പിക്കുമെന്നും തൃശൂരിലെ പച്ചക്കറി വിതരണ കേന്ദ്രം സന്ദര്‍ശിച്ചശേഷം മന്ത്രി പറഞ്ഞു.