പത്തനാപുരം: തലവൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും ഇരുചക്രവാഹനവും കത്തി നശിച്ചു. തലവൂർ അമ്പലത്തിൻനിരപ്പ് പുതുമനയിൽ രാജുജോർജ്ജിന്റെ വാഹനങ്ങളാണ് കത്തി നശിച്ചത്. ആറുമാസത്തിനിടെ പ്രദേശത്ത് എട്ടാമത്തെ ഹാഹനമാണ് അഗ്നിക്കിരയാകുന്നത്

കഴിഞ്ഞ ദിവസം രാത്രിയാണ് തലവൂർ അമ്പലത്തിൻനിരപ്പ് പുതുമനയിൽ ജുബിൻ ഭവനിൽ രാജുജോർജ്ജിൻറെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കത്തി നശിച്ചത്. പ്രകാശം കണ്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് വാഹനങ്ങൾ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപവാസികളെയും പത്തനാപുരം ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോറിക്ഷാ പൂർണമായും ഇരുചക്ര വാഹനം ഭാഗകമായും കത്തിനശിച്ചു. കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായിരുന്ന ഓട്ടോറിക്ഷയാണ് രാത്രിയുടെ മറവിൽ അഗ്നിക്കിരയാക്കിയത്.

സ്ഥലത്തുനിന്നും ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെ പ്രദേശത്ത് അപരിചിതരായ രണ്ട് പേരെ കണ്ടതായും സമീപവാസി പോലീസിൽ മൊഴി നൽകി. കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ആറ് മാസത്തിനിടെ എട്ടാമത്തെ വാഹനമാണ് കത്തിനശിക്കുന്നത്. വീട്ട് മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ കത്തിനശിക്കുന്നത് തുടർക്കഥയാകുമ്പോഴും ഒരുകേസിലും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല.