പിണറായിയാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ തന്ന മുഖ്യമന്ത്രിയെന്നാണ് അല്‍പ്പനാളുകള്‍ക്ക് മുമ്പ് വരെ സുകുമാരന്‍നായര്‍ വിളിച്ചുപറഞ്ഞിരുന്നത്. ഇപ്പോള്‍ അതേ സംഘം തന്നെയാണ് പിണറായിയെ തെറിവിളിക്കുന്നത്.

ആലപ്പുഴ: ശബരിമലയില്‍ സമരത്തിനെത്തിയ സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതി-തെറി വിളിച്ച് അധിക്ഷേപിച്ച വിഷയത്തില്‍ സവര്‍ണസമുദായത്തിനെതിരെ രൂക്ഷ പ്രതികരണമാണ് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ നടത്തിയത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സവര്‍ണ കുഷ്ഠ രോഗം പിടിച്ച മനസുള്ളവര്‍ക്ക് സഹിക്കുന്നില്ലെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ഇവിടുത്തെ സവര്‍ണ സമുദായം ഇപ്പോഴും ഇഴവരെ അടിയാളരായാണ് കാണുന്നത്. ഈഴവനെയും തീയനെയും പട്ടിക ജാതിക്കാരെയും അംഗീകരിക്കാന്‍ ഇവരൊന്നും തയ്യാറല്ല. സവര്‍ണ സമുദായം ഇഴവരെയടക്കം ഏറ്റവും വലിയ ശത്രുവായാണ് കാണുന്നത്. ഈഴവ സമുദായത്തില്‍ പെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇവര്‍ക്ക് സഹിക്കാനാകുന്നില്ല. അവരുടെ താത്പര്യം സവര്‍ണ മുഖ്യമന്ത്രി ഉണ്ടാകണമെന്നാണ്. ചോവനെന്നടക്കം ഒരു മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനുള്ള നാവ് പൊങ്ങണമെങ്കില്‍ എത്രത്തോളം വര്‍ഗീയ ചിന്ത അവരില്‍ ഉണ്ടെന്ന് വ്യക്തമാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. കേരളം ഒരു ഭ്രാന്താലയം ആക്കിമാറ്റാനുള്ള ശ്രമം എന്നും പറയാം. എല്ലാവരും ഒരുമയോടെ സമത്വസുന്ദരമായി കഴിയുന്ന അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവരെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഏത് ഭരണം വന്നാലും അതിനകത്ത് കടന്ന് കയറി തങ്ങളുടെ ആവശ്യവും അജണ്ടയും നടപ്പിലാക്കണമെന്നതാണ് സവര്‍ണരുടെ നിലപാട്. പിണറായിയെ ഒരു ചോവന്‍ ആയിട്ടല്ലാതെ മുഖ്യമന്ത്രിയായി കാണാനുള്ള മനസ് അവര്‍ക്കുണ്ടാകില്ല. അത് വായിലൂടെ ഇന്ന് പുറത്തുവന്നു
എന്ന് മാത്രം. അത് ഞങ്ങളെല്ലാം മനസിലാക്കുന്നുണ്ട്. ജാതിയുടെ കുഷ്ഠം ബാധിച്ചവരാണ് ഇത്തരത്തിലുള്ള അധിക്ഷേപം നടത്തുന്നത്. ശരീരത്തില്‍ കുഷ്ഠം വന്നാല്‍ ചികിത്സിച്ച് മാറ്റാം. പക്ഷെ മനസില്‍ കുഷ്ഠം ബാധിച്ച സവര്‍ണരെ ആര്‍ക്കും രക്ഷിക്കാനാകില്ല. ജന്മനാ ഉള്ള ഈ സ്വഭാവം മരണം കൊണ്ട് മാത്രമേ മാറു. പരമ്പരഗതമായുള്ളതാണ് ഇത്തരം സ്വഭാവം. ഈഴവരെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കാറുണ്ട്. കാലങ്ങളായി സവര്‍ണരാല്‍ ഈഴവ സമൂഹം പറ്റിക്കപ്പെടുകയാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സവര്‍ണരെ പ്രീണിപ്പെടുത്തിയുള്ള ഭരണമായിരുന്നു പിണറായി നടത്തിയതെന്ന കുറ്റപ്പെടുത്തല്‍ നടത്തിയ വെള്ളാപ്പള്ളി പിണറായി ഇരന്നുവാങ്ങിയ തെറിവിളിയാണെന്നും അഭിപ്രായപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സവര്‍ണ നായന്മാര്‍ക്ക് തീറെഴുതി കൊടുത്തത് എല്ലാവരും കണ്ടതാണ്. പിണറായിയാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ തന്ന മുഖ്യമന്ത്രിയെന്നാണ് അല്‍പ്പനാളുകള്‍ക്ക് മുമ്പ് വരെ സുകുമാരന്‍നായര്‍ വിളിച്ചുപറഞ്ഞിരുന്നത്. ഇപ്പോള്‍ അതേ സംഘം തന്നെയാണ് പിണറായിയെ തെറിവിളിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും അനുവദിച്ച് നല്‍കിയപ്പോള്‍ ഇങ്ങനെയൊരു തെറിവിളി പിണറായി പ്രതീക്ഷിച്ച് കാണില്ല. പക്ഷെ ഇതാണ് ഇവരുടെ സ്വഭാവമെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇനിയും ഇതുപോലുള്ള അവഗണനയും അധിക്ഷേപവും പിണറായിക്ക് ഇരന്ന് വാങ്ങാമെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ വെള്ളാപ്പള്ളി പറഞ്ഞു.