മാതാ അമൃതാനന്ദമയി വരുമെന്നു പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാതിരുന്നത് നന്നായി

കോട്ടയം : ശബരിമല കര്‍മ്മ സമിതി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 തിരുവനന്തപുരത്ത് ശബരിമല കർമസമിതിയുടെ അയ്യപ്പ സംഗമം ഒരു കൂട്ടം സവർണരുടെ മാത്രം സംഗമമായി മാറി. മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാതിരുന്നത് നന്നായെന്നു തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമാകും. വിഷയം ഉപയോഗിച്ച് മുതലെടുക്കാൻ ബിജെപിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകൾ ശബരിമല കയറിയതോടെ മതിൽ പൊളിഞ്ഞ് പോയിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിശദമാക്കി.