താജ്മഹല്‍ കവാടം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമം ചുറ്റികകളും കമ്പിപ്പാരകളുമായി മുപ്പതോളംപേർ സംഘത്തിലുണ്ടായിരുന്നു.

ദില്ലി: താജ്മഹല്‍ കവാടം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ശ്രമം. പടിഞ്ഞാറ് ഭാഗത്തെ കവാടം തകര്‍ക്കാനാണ് വിഎച്ച്‌പിയുടെ നേതൃത്വത്തിലുള്ള സംഘം ശ്രമിച്ചത്. ബസായ് ഘട്ടിലുള്ള സിദ്ധേശ്വര്‍ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നില്‍ക്കുന്നത്. ഇത് ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നുണ്ടെന്നാരോപിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്. ചുറ്റികകളും കമ്പിപ്പാരകളുമായി മുപ്പതോളംപേർ സംഘത്തിലുണ്ടായിരുന്നു. താജ്മഹലിനെക്കാള്‍ മുമ്പ് തന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കവാടം പൊളിച്ചു മാറ്റാന്‍ തയാറായിരുന്നില്ല. ഇക്കാരണത്താലാണ് തങ്ങള്‍ പൊളിച്ചു മാറ്റുന്നതെന്നും വിഎച്ച്‌പി നേതാവ് രവി ദുബേ പറഞ്ഞു. ആര്‍ക്കിയോളിക്കല്‍ സര്‍വേ ഒാഫ് ഇന്ത്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.രവി ദുബേ, മൊഹിത് ഷർമ, നിരഞ്ജൻ പതക്, മദൻ വർമ, എന്നിവർക്കെതിരെ പൊതുസ്വത്ത് നശിപ്പിച്ചതിന് കേസെടുത്തു.