തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ. വലിയകുളം-സീറോജെട്ടി റോഡ് നിര്‍മ്മാണത്തിലെ ചട്ടലംഘനങ്ങളില്‍ കേസ് എടുക്കാമെന്നാണ് കോട്ടയം വിജിലന്‍സ് എസ്.പിയുടെ ശുപാര്‍ശ. വിജിലന്‍സ് നിലപാട് നാളെ കോട്ടയം കോടതിയില്‍ അറിയിക്കും.

വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങളുടെ പരമ്പര ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ 28 ലക്ഷം രൂപയും രണ്ട് എം.പിമാരുടെ ഫണ്ടില്‍ നിന്നായി 25ലക്ഷം രൂപ വീതവും ഉപയോഗിച്ചായിരുന്നു ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം. പാടം നികത്തി റിസോര്‍ട്ടിലേക്കുളള റോഡ് നിര്‍മ്മിച്ച സംഭവത്തിലാണ് തോമസ് ചാണ്ടി ഉള്‍പ്പെടയുളളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടി, റോഡ് നിര്‍മ്മാണം നടന്ന സമയത്ത് ആലപ്പുഴ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കലക്ടര്‍മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 

ത്വരിതാന്വേഷണം പൂര്‍ത്തിയാക്കി കേസെടുക്കാന്‍ നേരത്തെ വിജിലന്‍സ് എസ്.പി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും തോമസ് ചാണ്ടിയുടെ മൊഴി ഉള്‍പ്പെടുത്തമെന്നും വിജിലന്‍സ് ഡയറക്ടര്‍ നിലപാടെടുത്തു. എന്നാല്‍ തോമസ് ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷവും ഇതേ ശുപാര്‍ശ തന്നെയാണ് കോട്ടയം വിജിലന്‍സ് എസ്.പി സ്വീകരിച്ചത്. അനധികൃത നിലം നികത്തല്‍ കുറ്റം മാത്രം നിലനില്‍ക്കേ എങ്ങിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന ചോദ്യവും ഡയറക്ടര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ടതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് എസ്.പി നിലപാടെടുത്തു.