പറവൂര്‍ പുത്തന്‍വേലിക്കരയിലെ താഴംഞ്ചിറ പാടശേഖരം, തൃശൂര്‍ ജില്ലയിലെ മഠത്തും പടി എന്നിവിടങ്ങളിലാണ് വിജിലന്‍സ് സംഘം എത്തിയത്. തിരുവനന്തപുരം യൂണിറ്റിലെ ഡിെൈവസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ , കര്‍ഷകര്‍ , ജനപ്രതിനിധികള്‍ തുടങ്ങിയവരില്‍ നിന്ന് വിജിലന്‍സ് തെളിവെടുത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ഐടി പാര്‍ക്ക് സ്ഥാപിക്കാനെന്ന പേരില്‍ 112 ഏക്കര്‍ പാടം നികത്താന്‍ അനുമതി നല്‍കിയത്.

സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഇടപാടില്‍ ബാംഗ്ലൂരിലെ ആദര്‍ശ് പ്രൈം പ്രൊജക്ടിനാണ് നിലം നികത്താന്‍ അനുമതി നല്‍കിയത്. ഇതിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ തന്നെ രംഗത്ത് വന്നതോടെ ഉത്തരവ് റദ്ദാക്കി. എന്നാല്‍ ഇതിനെതിരെ നല്‍കിയ പരാതിയില്‍ മുവാറ്റുപുഴ വിജിലന്‍സ് കോടതി ത്വരിത പരിശോധന നടത്താന്‍ ഉത്തരവിട്ടു. മുന്‍മന്ത്രി മാരായ പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് , മുന്‍ റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത എന്നിവര്‍ക്കെതിരെയായിരുന്നു അന്വേഷണം.

എന്‍ ശങ്കര്‍റെഢി വിജിലന്‍സ് ഡയറക്ടറായിരിക്കെ മന്ത്രിമാര്‍ക്ക് യാതൊരു പങ്കുമില്ലെന്ന് കാട്ടി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. വിജിലന്‍സിന് പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ മൊഴിയും റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്ന പരാതിക്കാരന്റെ വാദം ശരിവെച്ചായിരുന്നു ഉത്തരവ്.