മലയാളത്തിലെ ആദ്യ ട്രാൻസ്ജെന്‍റർ കവിതാ സമാഹാരവുമായി വിജയരാജമല്ലിക
മലയാളത്തിലെ ആദ്യ ട്രാൻസ്ജെന്‍റർ കവിതാ സമാഹാരവുമായി വിജയരാജമല്ലിക. പന്ത്രണ്ടാം വയസുമുതൽ വിജയ രാജമല്ലിക എഴുതിയ കവികളാണ് 'ദൈവത്തിന്‍റെ മകൾ' എന്ന കവിതാസമാഹാരത്തിലുള്ളത്. മനു ജയ കൃഷ്ണൻ വിജയരാജമല്ലികയായി മാറുന്നതിനിടയിൽ അനുഭവിക്കേണ്ടി വന്ന വേദനകളാണ് കവിതകളില്‍ വിഷയമാകുന്നത്.
കേരളത്തിലെ ട്രാൻസ്ജെന്‍ററുകൾ നേരിടുന്ന പൊള്ളിക്കുന്ന യാഥാർത്യങ്ങളും കവിതകളില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇന്നും മലയാളി തുടർന്നുവരുന്ന അവഹേളനത്തോടുള്ള പ്രതിഷേധം. ദൈവത്തിന്‍റെ മകൾ എന്ന കവിതാ സമാഹാരത്തിലൂടെ ട്രാൻസ്ജെന്‍റർ സമൂഹത്തെ ഒന്ന് കൂടി മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്തുകയാണ് വിജയരാജമല്ലിക. അമ്പത്തിയൊന്ന് കവിതകളുള്ള ദൈവത്തിന്‍റെ മകൾ എന്ന പുസ്തകം സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിന് നൽകി പ്രകാശനം ചെയ്തു.
ട്രാൻസ്ജെന്‍റർ സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നിരവധി പ്രമുഖരാണ് സാഹിത്യ അക്കാദമിയിലെ പുസ്തകമേളയിൽ വിജയരാജ മല്ലികയുടെ പുസ്തക പ്രകാശനത്തിന് എത്തിയത്. ഉന്നത വിജയത്തോടെ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ വിജയരാജമല്ലിക ഇപ്പോൾ സിവിൽ സർവ്വീസ് പഠനത്തിന്‍റെ തിരക്കിലാണ്. ആറ് മാസം മുൻപാണ് മനു ജയ കൃഷ്ണൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി വിജയ രാജമല്ലികയായത്.