വൻകിട വ്യവസായികളുടെ 7016 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയെന്ന വാർത്ത കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. വിജയ് മല്യയുടെ 1201 കോടിയടക്കമുള്ള തുകകൾ നിഷ്ക്രിയ ആസ്തിയായി കണ്ട് എസ്ബിഐ ബാലൻസ് ഷീറ്റിൽനിന്നും മാറ്റുകയായിരുന്നു. ഇവ അഡ്വാന്‍സ് അണ്ടര്‍ കളക്ഷന്‍ അക്കൗണ്ട് എന്ന പ്രത്യേക അക്കൗണ്ടിലേക്കാണ് മാറ്റിയത്. എസ്ബിഐയുടെ നടപടി ഫലത്തിൽ കടം എഴുതിത്തള്ളിയതിന് സമമാണെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ കടങ്ങൾ എഴുതിത്തള്ളിയില്ലെന്നും നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമായിരുന്നെന്നും പാർലമെന്റിൽ ധനമന്ത്രി വിശദീകരിച്ചു. പിന്നാലെയാണ് മാധ്യമങ്ങൾ വാർത്ത തെറ്റായി നൽകിയെന്ന ആരോപണവുമായി എസ്ബിഐ ചെയർപെഴ്സൺ രംഗത്തുവരുന്നത്. ബാങ്കിന്റേത് ബാലൻസ് ഷീറ്റ് ക്രമീകരിക്കാനുള്ള നടപടിക്രമം മാത്രമാണെന്നും പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നത് കടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജ്ജമാകുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

തിരിച്ചടവുകളുടെ റിപ്പോർട്ട് പ്രതിമാസ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. സർക്കാർ വലിയ നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെയുള്ള എസ്ബിഐയുടെ നടപടിയെ പ്രതിപക്ഷവും രൂക്ഷമായി വിമർശിച്ചിരുന്നു.