അമിതമായ മയക്കുമരുന്ന് ഉപയോഗം; 'വൈന്‍' സഹസ്ഥാപകനെ മരിച്ചനിലയില്‍ കണ്ടെത്തി
ജനപ്രിയ ഗെയിം ആപ്ലിക്കേഷനായ എച്ച് ക്യു ട്രിവ്യയുടെ സഹസ്ഥാപകൻ കൂടിയാണ് ക്രോളിൻ.
ന്യൂയോർക്ക്: വീഡിയോ ക്ലിപ്പുകൾ ഷെയർ ചെയ്യാൻ സാധിക്കുന്ന വൈൻ അപ്ലിക്കേഷന്റെ സഹസ്ഥാപകനായ കൊളിന്‍ ക്രോളി(34)നെ മരിച്ച നിലയിൽ കണ്ടെത്തി. മാന്‍ഹട്ടനിലുള്ള അപ്പാര്‍ട്ട്‌മെന്റ് മുറിയിലാണ് ക്രോളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ജനപ്രിയ ഗെയിം ആപ്ലിക്കേഷനായ എച്ച് ക്യു ട്രിവ്യയുടെ സഹസ്ഥാപകൻ കൂടിയാണ് ക്രോളിൻ. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണക്കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേ സമയം മോശം പെരുമാറ്റത്തെ തുടർന്ന് ക്രോളിനെതിരെ എച്ച്ക്യു ട്രിവ്യയിൽ ആരോപണങ്ങൾ ഉയർന്നിരുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2017ലാണ് കോളിന്‍ ക്രോളും റുസ് യുസുപോവും എച്ച്ക്യു ട്രിവ്യ എന്ന ഗെയിം ആപ്പിന് തുടക്കമിടുന്നത്. തുടർന്ന് സെപ്റ്റംബറിൽ ക്രോള്‍ എച്ച്ക്യു ട്രിവിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തെത്തുകയും ചെയ്തു. 2013 ജനുവരിയിലാണ് ട്വിറ്റര്‍ വൈന്‍ ആപ്പ് അവതരിപ്പിച്ചത്. ട്വിറ്റര്‍ യൂസര്‍മാര്‍ക്കിടയില്‍ അതിവേഗം പ്രചരിച്ച ആപ്പിന് 2015 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 20 കോടി സജീവ ഉപയോക്താക്കളുണ്ടായിരുന്നു. വൈനിലൂടെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ വീഡിയോകള്‍ മറ്റ് നവമാധ്യമായ ഫെയ്‌സ്ബുക്കിലേക്ക് പങ്കിടാനും സാധിക്കുമായിരുന്നു. വൈന്‍ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.