ദില്ലി: ബിജെപി മന്ത്രിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ മുന്‍ ബിബിസി ജേര്‍ണലിസ്റ്റ് കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് ദില്ലിയിലെ ഗാസിയാബാദിലെ വീട്ടില്‍ നിന്ന് പൊലീസ് വിനോദിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സിഡി കാണിച്ച് ചത്തീസ്ഗര്‍ മന്ത്രി കുമാറില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നാണ് ഇയാള്‍ക്കെതിരെ ഉള്ള ആരോപണം. 

വിനോദിന്‍റെ വീട്ടില്‍ നിന്ന് 500 സിഡികളും പെന്‍ ഡ്രൈവും ലാപ്ടോപ്പും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ തന്‍റെ കൈയ്യില്‍ സിഡികള്‍ ഇല്ല എന്നും ആകെയുള്ളത് ഒരു പെന്‍ഡ്രൈവാണെന്നും വിനോദ് പറഞ്ഞു. മന്ത്രി രാജേഷ് മുനറ്റിനെതിരായുള്ള ചില വിവരങ്ങള്‍ തന്‍റെ കൈയ്യിലുണ്ടെന്നും ചത്തീസ്ഗര്‍ ഗവണ്‍മെന്‍റ് അത് മറച്ച് വയ്ക്കാന്‍ ആഗ്രഹിക്കുന്നതായും വിനോദ് വെളിപ്പെടുത്തി. വിനോദിനെതിരെ ശക്തമായ തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അഭിഭാഷകന്‍ നസീബ് പത്താന്‍ പറയുന്നത്.