ഹര്‍ത്താല്‍ അക്രമം: കരുതല്‍ അറസ്റ്റ് വേണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു, പൊലീസിന് ഗുരുതര പിഴവ്
ഇന്റലിജന്‍സ് വിഭാഗം നല്‍കിയ നിര്‍ദേശം അവഗണിക്കപ്പെടുകയായിരുന്നു. ഇന്റലിജൻസ് കരുതൽ തടങ്കലിലെടുക്കാൻ പറഞ്ഞവരാണ് പാലക്കാട്, കോഴിക്കോട് , തിരുവനന്തപുരം ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്.
തിരുവനന്തപുരം : ശബരിമല യുവതി ദർശനത്തിന് പിന്നാലെ സംസ്ഥാനത്ത് അക്രമസംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ അറസ്റ്റ് വേണമെന്ന ഇന്റലിജൻസ് റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവികൾ അവഗണിച്ചു. അക്രമത്തിന് പദ്ധതിയിടുന്ന സംഘപരിവാർ പ്രവർത്തകരുടെ പട്ടിക കഴിഞ്ഞദിവസം ഇന്റലിജൻസ് ഓരോ ജില്ലകൾക്കും കൈമാറിയിരുന്നു. എന്നാൽ കണ്ണൂർ ജില്ലയിൽ മാത്രമാണ് കരുതൽ അറസ്റ്റുണ്ടായത്. അക്രമം വ്യാപിച്ചതോടെയാണ് മിക്ക ജില്ലകളിൽ അറസ്റ്റ് തുടങ്ങിയത്.
പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ അക്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഇന്റലിജൻസ് നൽകിയ പട്ടികയിലുള്ളവരാണ്. 745 പേരാണ് ഇതുവരെ അറസ്റ്റിലായത്. 648 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. അക്രമസംഭവങ്ങളിൽ ഗവർണ്ണർക്ക് ഇന്ന് സർക്കാർ റിപ്പോർട്ട് നൽകും. ഇന്നലെ ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നു. സർക്കാർ ഓഫീസുകൾ, സി പി എം പാർട്ടി ഓഫീസുകൾ മാധ്യമസ്ഥാപനങ്ങൾ എന്നിവ ആക്രമിക്കപ്പെടുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നൽകിയിരുന്നു.