പനി ബാധിച്ച കുട്ടികളെ നിലത്ത് പായയിൽ കിടത്തുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 60000 ത്തോളം കുട്ടികളാണ് ഉളളത്

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളിൽ കുട്ടികൾക്ക് വൈറൽ പനി പടരുന്നു. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ രണ്ട് ദിവസമായി കുട്ടികൾ പനിയുടെ പിടിയിലാണ്. വെള്ളക്കെട്ടിൽ നിന്നും തണുപ്പ് നിറഞ്ഞ അന്തരീക്ഷ സാഹചര്യത്തിൽ നിന്നും വൈറൽപ്പനി ഉണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞു.

പനി ബാധിച്ച കുട്ടികളെ നിലത്ത് പായയിൽ കിടത്തുന്നതിൽ മാതാപിതാക്കൾക്ക് ആശങ്കയുണ്ട്. ജില്ലയിലെ വിവിധ ക്യാമ്പുകളിലായി 60000 ത്തോളം കുട്ടികളാണ് ഉളളത്. ക്യാമ്പിൽ ദിവസവും ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി ഗുളികകൾ നൽകുന്നുണ്ടെങ്കിലും വിലയേറിയ മരുന്നുകളും പ്രമേഹം, പ്രഷർ എന്നിവയ്ക്കുക്കുള്ള മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി ആളുകള്‍ പറയുന്നു.

ആശങ്ക വേണ്ടെന്നും ജാഗ്രതയാണ് ഈ സമയത്ത് വേണ്ടതെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ പനി പടരുന്നത് സാധാരണമാണ്. കുട്ടികളായതിനാല്‍ എളുപ്പം പടര്‍ന്ന് പിടിക്കുകയും ചെയ്യും. പ്രളയക്കെടുതിക്ക് പിന്നാലെ കേരളം പകര്‍ച്ചവ്യാധി ഭീഷണിയിലാണ് . പ്രളയം ഏറെ നാശം വിതച്ച ജില്ലകളില്‍ ഗുരുതരമായ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരുന്നു.

പകര്‍ച്ച വ്യാധി പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തകരും സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. പ്രളയം കടന്നുപോയ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും അഞ്ചു ലക്ഷത്തിലധികം പേരാണ് വീടുകളിലേക്ക് മടങ്ങാനൊരുങ്ങുന്നത്.

പലയിടങ്ങളും വളര്‍ത്തു മൃഗങ്ങള്‍ ചത്തു ചീഞ്ഞ് കടക്കുകയാണ്. വെള്ളത്തില്‍ ചത്തുകിടക്കുന്ന മൃഗങ്ങളെ അടിയന്തിരമായി മറവ് ചെയ്യാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും നടപ്പായിട്ടില്ല. ആളുകള്‍ വീടുകളിലേക്ക് മടങ്ങിയെങ്കിലും എങ്ങും കുടിവെള്ളമില്ല.

കിണറുകള്‍ മലിനമാണ്. കക്കൂസ് ടാങ്കുകള്‍ വരെ പൊട്ടിയൊലിക്കുന്നുണ്ട്.എലിപ്പനി, വയറിളക്കം, പകര്‍ച്ചപ്പനി, ചിക്കര്‍ പോക്സ് തുടങ്ങിയ രോഗങ്ങളെയാണ് ആരോഗ്യ വകുപ്പ് ഭയക്കുന്നത്. നാല്‍പ്പതിലധികം ഇനം എലിപ്പനികളെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകളുടെ വിതരണം അവസാന ഘട്ടത്തിലാണ്. ഒരുമാസം വരെ പകര്‍ച്ച വ്യാധി മുന്‍കരുതല്‍ തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.