Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ചേര്‍ത്തിട്ടെന്തിനാ മൂത്രമൊഴിക്കണമെന്ന് ഇംഗ്ലീഷില്‍ പറയാനറിയാതെ ബുദ്ധിമുട്ടാനോ?; സബ് കളക്ടര്‍

കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്- സരയു പറഞ്ഞു.

sub collectors facebook post on english medium schools goes viral
Author
Tamil Nadu, First Published May 16, 2019, 12:36 PM IST

മക്കളെ ഏറ്റവും മികച്ച സ്കൂളുകളില്‍ പഠിപ്പിക്കണമെന്നത് എല്ലാ രക്ഷിതാക്കളുടെയും ആഗ്രഹമാണ്. എന്നാല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളാണ് മക്കളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും അനുയോജ്യം എന്ന തെറ്റിദ്ധാരണ മാതാപിതാക്കള്‍ക്കിടയില്‍ വ്യാപകമായുണ്ട്. സര്‍ക്കാര്‍ സ്കൂളുകളെക്കാള്‍ മികച്ചത് എന്ന തോന്നലില്‍ വന്‍ ഫീസ് നല്‍കി പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്നതിന് ശുപാര്‍ശ തേടുന്നവര്‍ക്ക് മറുപടി നല്‍കിയ സബ് കളക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. 

തമിഴ്നാട്ടിലെ സബ് കളക്ടറായ സരയു മോഹനചന്ദ്രനാണ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്. വലിയ വലിയ സ്കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോർത്ത് കുഞ്ഞുങ്ങൾ ചോറു തിന്നരുതെന്നു പറയുന്ന അധ്യാപകരും ,മൂത്രമൊഴിക്കാൻ ഇംഗ്ലീഷിൽ അനുവാദം ചോദിക്കാൻ ഭയന്ന് യൂറിനറി ഇൻഫെക്ഷൻ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലിൽ നിങ്ങൾ ശുപാർശക്കായോടുന്നത്? - സരയു ചോദിക്കുന്നു.  കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്- സരയു കൂട്ടിച്ചേര്‍ത്തു. 

സരയു മോഹനചന്ദ്രന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

പ്രിൽ മെയ് മാസങ്ങൾ അഡ്മിഷൻ കാലമാണല്ലോ.പരാതിക്കാരിൽ ചിലരെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ അഡ്മിഷനു ശുപാർശ ചോദിച്ചു വരുന്നവരാണ്. തൃശൂരിൽ നിന്നുമുള്ള മലയാളി കന്യാസ്ത്രീകൾ വളരെ നന്നായി നടത്തി വരുന്ന അൺ എയിഡഡ് സ്കൂളാണ് സെൻ്റ് മേരീസ് .
ഇംഗ്ലീഷ് മീഡിയത്തോടുള്ള കടുത്ത അഭിനിവേശവും അവിടെയുള്ള കർക്കശമായ അധ്യാപന രീതികളുമാവണം മാതാപിതാക്കളെ ഇങ്ങോട്ട് ആകർഷിച്ചിരുന്നത്.

ഇന്നലെ കാണാൻ വന്ന ഒരു രക്ഷിതാവിന് എൻ്റെ ശുപാർശക്കത്ത് കൂടിയേ തീരൂ.കഴിഞ്ഞവർഷം അതേ സ്കൂളിൽ വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി ചെല്ലുമ്പോൾ പ്രിൻസിപ്പൽ എൻ്റെ ചെവിയിൽ പറഞ്ഞതാണ് എനിക്കോർമ്മ വന്നത്:
" മാഡം, അടുത്ത അഡ്മിഷൻ സമയാവുമ്പോ ശുപാർശയൊന്നും പറയല്ലേ ട്ടോ, ഞങ്ങൾ pure merit ൽ ആണ് അഡ്മിഷൻ കൊടുക്കുന്നത്." എൽ കെ ജി ക്കാരന് എന്ത് pure merit എന്ന് ഉള്ളിൽ തികട്ടി വന്ന റിബലിസത്തെ ഉള്ളിലടക്കി ,ഗവൺമെൻ്റ് സ്കൂളുകളിൽ മാത്രമേ ക്ഷണം സ്വീകരിച്ചു പോവൂ എന്ന തീരുമാനത്തിൽ മാറ്റം വരുത്തിയതിൽ ഖേദിച്ചതൊക്കെ ഓർത്തെടുക്കുമ്പോഴാണ് പരാതിക്കാരി എന്നെ വീണ്ടും വിളിക്കുന്നത്."യേൻ മാഡം ,എതുമേ സൊല്ലമാട്ടീങ്ക്ളാ?? എന്നോടെ കൊളന്തയോടെ വാഴ്കൈ ഉങ്ക കൈയ്യിൽ താൻ ..." ഞാൻ പറഞ്ഞാലും അഡ്മിഷൻ കിട്ടില്ല എന്ന് പറഞ്ഞിട്ടും അവർ വിടുന്ന ലക്ഷണമില്ല.കയ്യിലിരുന്ന biodata യിൽ എന്നെ കൊണ്ട് recommended എന്നെഴുതി വാങ്ങിയട്ടേ അവർ സമ്മതിച്ചുള്ളൂ.അഡ്മിഷനു വേണ്ടി ഈ കൊടുംചൂടിൽ അലഞ്ഞു തിരിയുന്നതിൻ്റെ പെടാപ്പാടും ഇപ്പറയുന്ന സ്കൂളിൽ മോൾക്ക് അഡ്മിഷൻ കിട്ടിയില്ലെങ്കിലോ എന്ന ആകുലതയും ഒക്കെ അവർ പറഞ്ഞു തീർത്തപ്പോൾ ഞാൻ ചോദിച്ചു:"എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്,അടുത്ത് തന്നെ ഒരു govt സ്കൂളും ഗവ.എയിഡഡ് സ്കൂളും ഉണ്ടല്ലോ..." അവരുടെ മുഖം മാറി. മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്... ഞങ്ങൾക്ക് മക്കളെപ്പറ്റിയുള്ള ആധിയും അഡ്മിഷനു വേണ്ടിയുള്ള അലച്ചിലും നിങ്ങൾക്കാർക്കും മനസ്സിലാവില്ല... ഞാൻ തർക്കിക്കാൻ നിന്നില്ല.

അവർ ഇറങ്ങി പോവുമ്പോൾ ഇതുപോലെ ഒരു മൂന്നു വയസ്സുകാരിയേയും കൊണ്ട് അഡ്മിഷനു വേണ്ടി കാത്തു നിന്ന അമ്മയെയാണെനിക്ക് ഓർമ്മ വന്നത്. കുഞ്ഞേച്ചി പഠിക്കുന്ന സ്കൂളിൽ തന്നെ എന്നെ ചേർക്കാൻ പോവുമ്പോൾ സിസ്റ്റർ പറഞ്ഞു,വയസു നാലാവണം..ഇവിടെ admission കിട്ടണമെങ്കിൽ.അമ്മ പിന്നെയും ഒരു വർഷം കാത്തിരുന്നു,ബെഞ്ചും ഡെസ്കുമുള്ള, ചൂരലുള്ള സിസ്റേറഴ്സ് പഠിപ്പിക്കുന്ന സ്കൂളിൽ admission കിട്ടാൻ. നാലാം വയസിൽ പോവുമ്പോൾ 'സ്നേഹ സേന' എന്നെഴുതിയിരിക്കുന്നത് കാണിച്ച് ഉറക്കെ വായിക്കാൻ പറഞ്ഞു സിസ്സർ... ഉറക്കെ വായിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത എന്നെ പറ്റി അപ്പയും അമ്മയും പരിഭ്രമിച്ചില്ല .

അങ്ങനെയാണ് തൊട്ടടുത്തുള്ള ദാറുസ്സലാം സ്കൂളിൽ ഞാൻ ചേരുന്നത്. ഒരു ഗവ എയിഡഡ് സ്കൂളായിരുന്നതിൻ്റെ പരിമിതികൾ നിറയെ ഉണ്ടായിരുന്നു അന്ന്... അപ്പയുടെ കൂട്ടുകാരൊക്കെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.ബെഞ്ചും ഡെസ്കുo ഇല്ലാത്ത സ്കൂളിൽ ഞങ്ങളൊക്കെ നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ പഠിച്ചു. നന്നായി പഠിച്ച് നാലിലെത്തിയാൽ ഡെസ്കിൽ വെച്ചെഴുത്തുന്നത് സ്വപ്നം കണ്ടു പഠിച്ചു. ഡെസ്കുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടിയവർ ഭാഗ്യവാൻമാരാണല്ലോ എന്നോർത്ത് അസൂയ പൂണ്ടു. എന്തായാലും ഇവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ.അത് കഴിഞ്ഞ് അടുത്തുള്ള govt aided സ്കൂളിൽ അഡ്മിഷൻ കിട്ടണം.മുൻപ് അഡ്മിഷൻ നിഷേധിച്ച സ്കൂളിലെ കുട്ടികൾക്കാണ് അവിടെ മുൻഗണന.ഞാൻ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് അവിടെ പരിഗണന കുറവാണ്.കാരണം ഞങ്ങൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് തന്നെ നാലാം ക്ലാസിലാണ്.അവരൊക്കെ lkg യിലും.

ഒന്നിലിരുന്ന് രണ്ടിലേക്ക് ജയിക്കുമ്പോഴാണ് ആകെപ്പാടെ ഒരു മാറ്റം...ഡിപിഇപി വന്നു.പുസ്തകങ്ങൾ മഞ്ചാടിയും കുന്നിമണിയും മിന്നാമിന്നിയുമായി.ഞങ്ങൾ കവിതയെഴുതാനും കഥകൾ പറയാനും പരീക്ഷണങ്ങൾ ചെയ്യാനും തുടങ്ങി.പരീക്ഷയെ പേടിക്കാതെ ഞങ്ങൾ ആർത്തുല്ലസിച്ചു പഠിച്ചു.വിജൂന ടീച്ചറും, റംലത്ത് ടീച്ചറും, ഉമൈറത്ത് ടീച്ചറും ഒക്കെ ഞങ്ങളെ കലോത്സവങ്ങൾക്കു കൊണ്ടു പോയി. ശാസ്ത്ര പ്രദർശനങ്ങളും ക്വിസ് competition കളും ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവരൊക്കെയാണ് .നാലാം ക്ലാസ്സിൽ LSS സ്കോളർഷിപ് കിട്ടിയപ്പോൾ ഞങ്ങളെ പറ്റി അഭിമാനം കൊണ്ട അധ്യാപകർ തന്ന ഊർജം ചെറുതല്ല.ജില്ലാ കലോത്സവത്തിൽ കഥാ കഥനത്തിന് സി ഗ്രേഡ് കിട്ടിയപ്പൊഴും "മിടുക്കി"എന്ന് പറഞ്ഞു അഭിനന്ദിച്ചതും ഇതേ ഗുരുഭൂതന്മാരാണ്.

അടുത്തുള്ള കർദിനാൾ സ്കൂളിൽ അഡ്മിഷൻ കിട്ടി അവിടെ പത്താംതരം പൂർത്തിയാക്കുമ്പോൾ മനസ്സുനിറയെ ഇനി വലിയൊരു സ്കൂളിൽ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു.മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ അപകർഷത ബോധമായിരുന്നു അന്ന്. ഇംഗ്ലീഷാണ് എല്ലാം എന്ന മിഥ്യാ ധാരണ.അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ St Theresas സ്കൂളിൽ application കൊടുക്കുന്നത്.എല്ലാ വിഷയത്തിനും A plus കിട്ടിയിട്ടും ഇന്റർവ്യൂ ദിവസം എന്റെ പേര് വിളിച്ചില്ല.വാതിൽക്കൽ നിന്ന സിസ്റ്റർ അഡ്മിഷൻ തീർന്നു എന്നറിയിച്ചു. ഓടിക്കിതച്ച് പഠിച്ച സ്കൂളിൽ നിറകണ്ണുകളോടെ എത്തുമ്പോൾ എന്നെ dictionary തന്നു സ്വീകരിച്ചു എന്റെ അധ്യാപകർ.പണ്ട് അഡ്മിഷൻ കിട്ടാത്ത 4 വയസുകാരിയെ വിഷമിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് വന്നത് അമ്മയായിരുന്നെങ്കിൽ ഇത്തവണ അപ്പയായിരുന്നു കൂടെ...

തിരിഞ്ഞ് നോക്കുമ്പോൾ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്.നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ സ്‌ലെറ്റിൽ എഴുതി പഠിക്കുമ്പോൾ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാൻ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവർത്തിത്വത്തിൻ്റെ ബാലപാഠങ്ങൾ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതൽക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു.

വലിയ വലിയ സ്കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോർത്ത് കുഞ്ഞുങ്ങൾ ചോറു തിന്നരുതെന്നു പറയുന്ന അധ്യാപകരും ,മൂത്രമൊഴിക്കാൻ ഇംഗ്ലീഷിൽ അനുവാദം ചോദിക്കാൻ ഭയന്ന് യൂറിനറി ഇൻഫെക്ഷൻ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലിൽ നിങ്ങൾ ശുപാർശക്കായോടുന്നത്? കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളല്ലേ ... അവരുടെ ചിറകുകൾ കൂടുതൽ വർണ്ണാഭമാവട്ടെ.. അവർ പാറിപ്പറന്നു നടക്കട്ടേ...

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

Follow Us:
Download App:
  • android
  • ios