ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും സന്ദേശവുമായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കണികണ്ടും കൈനീട്ടം വാങ്ങിയും കുടുംബസമേതം വിഷു ആഘോഷിക്കുകയാണ് നാടും നഗരവും. ശബരിമലയില്‍ ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി വിഷുക്കണി ദര്‍ശനം. പുലര്‍ച്ചെ 4 മുതല്‍ 7 മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി

ഗുരുവായൂര്‍ ക്ഷേത്രത്തിലും വിഷുക്കണിക്കായി തിരക്കേറെയായിരുന്നു. വിഷുവിന്റെ ആഘോഷലഹരിയിലാണ് വടക്കന്‍ കേരളം. കണിയൊരുക്കിയും വിഷുവിഭവങ്ങള്‍ തയ്യാറാക്കിയും ആഘോഷത്തിന്റെ മണിക്കൂറുകള്‍. മലയാളിയുടെ പുതുവര്‍ഷമാണെങ്കിലും വടക്കന്‍ കേരളത്തിലാണ് വിഷുവിന്റെ ആഘോഷങ്ങളേറെയും.

വിഷുത്തലേന്ന് തന്നെ തുടങ്ങും ഒരുക്കങ്ങള്‍.വെളളരിയും കണിക്കൊന്നയും ധാന്യങ്ങളും സ്വര്‍ണവും ഉള്‍പ്പെടെയുളള ഓട്ടുരുളിയില്‍ ഒരുക്കി വയ്ക്കും. അഞ!്ചുതിരിയിട്ട് തെളിച്ച നിലവിളക്കിന്റെ പ്രകാശത്തില്‍ അതിരാവിലെ സമൃദ്ധിയുടെ പൊന്‍കാഴ്ച. ഗൃഹനാഥ കണികണ്ടശേഷം മറ്റുളള അംഗങ്ങളെ കണികാണിക്കും. പ്രത്യേകം തയ്യാറാക്കിയ അപ്പം , അട എന്നിവ കണിക്കൊപ്പം വയ്ക്കുന്ന പതിവും വടക്കന്‍ കേരളത്തിലുണ്ട്.പിന്നീടിത് കുട്ടികള്‍ക്ക് വിതരണം ചെയ്യും. കണിയും വിഷുകൈനീട്ടത്തിനും ശേഷം പിന്നീട് ആഘോഷത്തിന്റെ മണിക്കൂറുകളാണ്.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആണ്ടുപിറപ്പിനെ വരവേല്‍ക്കുന്നു..

കാര്‍ഷിക വൃത്തിയുമായി അടുത്തബന്ധമാണ് വടക്കന്‍കേരളത്തില്‍ വിഷുവിനുളളത്. ദിനരാത്രങ്ങള്‍ക്ക് തുല്യദൈര്‍ഘ്യമുളള മേടവിഷുവിന് മിക്ക കര്‍ഷകരും വിത്തിറക്കും. പിന്നെ സമൃദ്ധിയുളള വിളവുകാലത്തിനുളള കാത്തിരിപ്പ്. ഒരുദിവസത്തെ ആഘോഷത്തില്‍നിന്നുളള ഊര്‍ജ്ജം മനസില്‍ സൂക്ഷിച്ച് ഒരാണ്ടുമുഴുവന്‍.