സന്ദര്‍ശക വിസാനിരക്ക് സൗദി കുത്തനെ കുറച്ചു

റിയാദ്: സന്ദര്‍ശക വിസാനിരക്ക് സൗദി കുത്തനെ കുറച്ചു. മൂന്നു മാസത്തെ വിസയ്ക്ക് ഇനി ഏഴായിരത്തി അഞ്ഞൂറ് രൂപ അടച്ചാല്‍ മതി. മുംബെയിലെ സൗദി കോണ്‍സുലേറ്റ് ഇന്ന് സ്റ്റാമ്പ്‌ ചെയ്ത മൂന്നു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ വിസ സര്‍വീസ് ഏജന്‍സി ഈടാക്കിയത് വെറും മുന്നൂറ്റിയഞ്ചു റിയാല്‍ ആണ്. 

വിസാ ഫീസ്‌ കുത്തനെ കുറച്ചതായാണ് ഇത് നല്‍കുന്ന സൂചന. നേരത്തെ മൂന്നു മാസത്തെ കാലാവധിയുള്ള വിസയ്ക്ക് രണ്ടായിരം റിയാല്‍ ആയിരുന്നു ഈടാക്കിയിരുന്നത്. ആറു മാസത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് 3000 റിയാലും, ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസക്ക് 5000 റിയാലും, രണ്ട് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ വിസയ്ക്ക് എണ്ണായിരം റിയാലും ഈടാക്കിയിരുന്നു. 

2016 ഒക്ടോബര്‍ മുതലാണ്‌ വര്‍ധിപ്പിച്ച വിസിറ്റിങ് വിസ ഫീസ്‌ പ്രാബല്യത്തില്‍ വന്നത്. ഇതോടെ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരുന്നു. പുതിയ നിരക്ക് പ്രകാരം ചില ഏജന്‍സികള്‍ ഇന്ത്യയില്‍ ഈടാക്കുന്നത് മൂന്നു മാസത്തെ സിംഗിള്‍ എന്ട്രി വിസയ്ക്ക് 7,500ഇന്ത്യന്‍ രൂപയും ആറു മാസത്തെ വിസയ്ക്ക് 10,800 രൂപയും ഒരു വര്‍ഷത്തെ വിസയ്ക്ക് 17,900 രൂപയും രണ്ട് വര്‍ഷത്തെ വിസയ്ക്ക് 25,500രൂപയുമാണ്. 

ഇതോടൊപ്പം ജിഎസ്ടിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെയുള്ള ചാര്‍ജും ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്‌. ഫീസ്‌ കുറച്ചതോടെ സന്ദര്‍ശകരുടെ എണ്ണം കൂടുമെന്നാണ് സൂചന. ഫാമിലി ലെവി ഉള്‍പ്പെടെ ജീവിതചെലവ് വര്‍ധിച്ചത് മൂലം സൗദിയില്‍ വരാന്‍ കഴിയാതെ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാമാകും ഈ തീരുമാനം