തുറമുഖ പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷയെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതി വൈകുന്നത് ചൂണ്ടിക്കാട്ടി എം.വിന്‍സെന്റ് എംഎല്‍എ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

ഓഖി ദുരന്തം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഓഖിയെ തുടര്‍ന്ന് ഡ്രജ്ജറുകള്‍ക്കും പുലിമുട്ടിനും കേടുപാടുകള്‍ സംഭവിച്ചു. പാറയുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാെറിന് പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി കരാര്‍ കാലാവധി നീട്ടാനുള്ള ന്യായവാദങ്ങള്‍ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. തുറമുഖ പദ്ധതിയുടെ നടത്തിപ്പില്‍ വീഴ്ച്ച വരുത്തിയാല്‍ അദാനി ഗ്രൂപ്പില്‍ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും മന്ത്രി സഭയെ അറിയിച്ചു. 

അതേസമയം ഡിസംബറില്‍ തീര്‍ക്കേണ്ട പദ്ധതിയാണ് വിഴിഞ്ഞമെന്നും 3.14 കിലോമീറ്റര്‍ ബ്രേക്ക് നിര്‍മ്മാണത്തില്‍ 25 ശതമാനം പോലും ഇതുവരെ തീര്‍ന്നിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാന്‍ 18 മാസം കൂടി നല്‍കണം എന്നാണ് അദാനി പറയുന്നത്. ഇ്ക്കാര്യത്തില്‍ അദാനിയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും വിഴിഞ്ഞം എംഎല്‍എ എം.വിന്‍സെന്റ് ആരോപിച്ചു. ലൈറ്റ് മെട്രോയില്‍ നിന്ന് ഇ.ശ്രീധരനെ ഓടിച്ചു വിട്ട പോലെ വിഴിഞ്ഞം പദ്ധതി വെള്ളത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും തീര്‍ത്തും ലാഘവത്തോടെയാണ് മന്ത്രി കാര്യങ്ങള്‍ കാണുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.