തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി. അന്‍വറിന്‍റെ വാട്ടര്‍ തീം പാര്‍ക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള് ആരോപണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരന്‍. മുഖ്യമന്ത്രിയ്ക്കും സി.പി.എം. നേതൃത്വത്തിനും മറ്റൊരു മഹാബാധ്യതയായി മാറിക്കഴിഞ്ഞ അന്‍വറിന്‍റെ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ കാലതാമസം വന്നാൽ ജനപിന്തുണ നഷ്ടപ്പെടും.
നിയമങ്ങളുടെ നിരന്തര ലംഘകനായ പി.വി. അൻവറിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഉചിതമായ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തയ്യാറാവുകയാണ് വേണ്ടത്. കോടീശ്വര പ്രീണന-സംരക്ഷണനയത്തിൽ നിന്നും മുഖ്യമന്ത്രിയും പാർട്ടിയും എത്രയും വേഗത്തിൽ പിന്തിരിയുന്നുവോ അത്രയും നല്ലതാണെന്നും സുധീരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയ്ക്കും സി.പി.എം. നേതൃത്വത്തിനും മറ്റൊരു മഹാബാധ്യതയായി മാറിക്കഴിഞ്ഞ പി.വി. അൻവർ എം.എൽ.എയുടെ നിയമലംഘനങ്ങൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതിൽ കാലതാമസം വന്നാൽ മുഖ്യമന്ത്രിക്കും പാർട്ടിക്കും ഇനിയും ജനപിന്തുണയിൽ വൻ നഷ്ടമാണുണ്ടാകുക.
കളക്ടറുടെ റിപ്പോർട്ട് കിട്ടിയപ്പോഴേ തോമസ് ചാണ്ടിയുടെ രാജി ഉറപ്പുവരുത്തിയിരുന്നുവെങ്കിൽ എത്രയോ വിവാദങ്ങളും വിമർശനങ്ങളും തുടർന്നുള്ള കനത്ത രാഷ്ട്രീയനഷ്ടവും മുഖ്യമന്ത്രിക്ക് ഒഴിവാക്കാമായിരുന്നു. പോയ ബുദ്ധി തിരിച്ചുകിട്ടില്ലല്ലോ!
തങ്ങൾക്കേറ്റ തിരിച്ചടിയിൽ നിന്നും തലയൂരാൻ വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും നൽകി വീർപ്പുമുട്ടി കഴിയുന്ന സിപിഎം നേതൃത്വം 'തോമസ് ചാണ്ടി പ്രശ്ന'ത്തിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുകയാണ് വേണ്ടത്.
അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് നിയമങ്ങളുടെ നിരന്തര ലംഘകനായ പി വി അൻവറിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ ഉചിതമായ അന്വേഷണം നടത്താനും നടപടി സ്വീകരിക്കാനും തയ്യാറാവുകയാണ്. തോമസ് ചാണ്ടിയുടെ കാര്യത്തിൽ വന്നുഭവിച്ച രാഷ്ട്രീയവും ഭരണപരവുമായ വീഴ്ചകളും അനൗചിത്യങ്ങളും അബദ്ധങ്ങളും പി.വി. അൻവറിന്റെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ അടിയന്തിരനടപടി സ്വീകരിച്ചാൽ ഇപ്പോഴുണ്ടായ പതനം കൂടുതൽ കനത്ത ആഘാതമാകാതെ തടിതപ്പാനാകും.
കോടീശ്വര പ്രീണന-സംരക്ഷണനയത്തിൽ നിന്നും മുഖ്യമന്ത്രിയും പാർട്ടിയും എത്രയും വേഗത്തിൽ പിന്തിരിയുന്നുവോ അത്രയും നന്ന്.
