തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ സിപിഎം നേതാക്കളുടെ ന്യായീകരണം വിശ്വസനീയമല്ലെന്ന് വി.എം സുധീരന്‍. ഇത് പാര്‍ട്ടി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്നും സുധീരന്‍ പറഞ്ഞു.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം വ്യാജവാര്‍ത്തയെന്നാണ് സിപിഎമ്മിന്‍റെ വിശദീകരണം. ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും ബിനോയിക്കെതിരെ യുഎഇയിൽ ഒരിടത്തും ഒരു കേസും നിലവിലില്ല എന്നും സിപിഎമ്മിന്‍റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റില്‍ വ്യക്തമാക്കുന്നു. നിലവില്‍ തന്‍റെ മകന്‍ ബിനോയിക്കെതിരെ ഇന്ത്യയ്ക്ക് അകത്തോ പുറത്തോ കേസുകളൊന്നുമില്ലെന്ന് കോടിയേരിയും പറഞ്ഞു.
അതേസമയം, ബിനോയ് കോടിയേരിക്കെതിരെ കേസില്ലെന്ന് ദുബായ് കോടതിയും വ്യക്തമാക്കി. നേരത്തെ ബിനോയിക്കെതിരെ കേസില്ലെന്ന് ദുബായ് പൊലീസും വ്യക്തമാക്കിയിരുന്നു.
