നിര്‍മ്മാണത്തില്‍ കൃത്രിമം കാണിച്ചത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‍സ്‍വാഗണ്‍ അമേരിക്കയില്‍ തങ്ങളുടെ അഞ്ച് ലക്ഷം കാറുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരികെ വാങ്ങാനൊരുങ്ങുന്നു. മലിനീകരണ പരിശോധനകളില്‍ വിജയിക്കുന്നതിനായി കാറുകളില്‍ പ്രത്യേക സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഉപകരണം ഘടിപ്പിച്ചായിരുന്നു കന്പനി ലോകമെന്പാടുമുള്ള അധികൃതരെ കബളിപ്പിച്ചത്. കഴിഞ്ഞ സെപ്തംബറിലാണ് ഇത് പിടിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് അഞ്ച് ലക്ഷം കാറുകള്‍ നഷ്ടപരിഹാരം നല്‍കി തിരിച്ചെടുക്കാന്‍ കന്പനി സന്നദ്ധത അറിയിച്ചു.

ജെറ്റ, ഗോള്‍ഫ് മോഡലുകളിലാണ് കൃത്രിമം കണ്ടെത്തിയ്. പണം നല്‍കി കാര്‍ തിരിച്ചുവാങ്ങുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരവും നല്‍കാനാണ് കന്പനിയുടെ തീരുമാനം. ഒരു ബില്യന്‍ ഡോളറാണ് ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കാനായി കന്പനി നീക്കിവെച്ചിരിക്കുന്നതെന്നാണ് സൂചന. അധികൃതര്‍ അനുവദിക്കുമെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കാര്‍ റിപ്പയര്‍ ചെയ്ത് തിരികെ നല്‍കാമെന്നും വാഗ്ദാനമുണ്ട്. കാര്‍ തിരികെ നല്‍കണമോ അറ്റകുറ്റപ്പണി നടത്തണോയെന്ന് ഉപഭോക്താക്കള്‍ക്ക് തീരുമാനിക്കാം. അതേസമയം ലോകമെന്പാടും ഈ മോഡലുകള്‍ വില്‍പ്പന നടത്തുന്നുണ്ടെങ്കിലും അമേരിക്കയില്‍ മാത്രം നഷ്ടപരിഹാരം നല്‍കാനുള്ള കന്പനിയുടെ തീരുമാനത്തിലും പ്രതിഷേധം ശക്തമാവുകയാണ്.