മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദനെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. മൂന്നാര്‍ ദൗത്യം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിട്ടും അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്‍ മൂന്നാറില്‍ വന്നില്ലെന്ന് ജയചന്ദ്രന്‍ കുറ്റപ്പെടുത്തി. 

ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രനെതിരെയുളള റിപ്പോര്‍ട്ട് യുഡിഎഫ് കാലത്തെയാണ്. കെഎസ്ഇബി ഭൂമി വിതരണം ചെയ്യാന്‍ ഉത്തരവുണ്ടായിരുന്നു. ഈ ഫയലുകള്‍ കാണാതെയായി. ഇത് കണ്ടെത്താന്‍ കോടതിയെ സമീപിക്കും. ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജനാധിപത്യ വിരുദ്ധമായ നടപടികളാണ് കൈക്കൊളളുന്നതെന്നും ജയചന്ദ്രന്‍ ഇടുക്കിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ദേവികുളം എംഎല്‍എയായ എസ്. രാജേന്ദ്രന്‍റെത് വ്യാജപട്ടയമാണെന്നും പൊതുമരാമത്ത് വകുപ്പ് പുറമ്പോക്കിലുള്‍പ്പെടുന്ന സ്ഥലത്താണ് അദ്ദേഹം വീട് നിര്‍മ്മിച്ചതെന്നുമാണ് ആരോപണം. എന്നാല്‍ എട്ടുസെന്‍റ് ഭൂമി തനിക്കുണ്ടെന്നും അതിന് പട്ടയം ലഭിച്ചിട്ടുണ്ടെന്നുമാണ് രാജേന്ദ്രന്‍ വിശദമാക്കുന്നത്.