നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്കരണ കമ്മീഷണന്‍ അധ്യക്ഷനായ ഒരംഗമെന്ന പരിഗണനപോലും ലഭിക്കുന്നില്ലെന്ന് കാട്ടിയാണ് വി.എസ്, സ്‌പീക്കര്‍ക്ക് നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അംഗമെന്ന നിലയില്‍ വിശ്രമിക്കാന്‍ മുറിയില്ല. കഴിഞ്ഞ സമ്മേളന കാലത്ത് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നതാണ്. അന്ന് സ്‌പീക്കറുടെ മുറിയാണ് വി.എസിന് വിശ്രമിക്കാന്‍ നല്‍കിയിരുന്നത്. ഈ സമ്മേളനം തുടങ്ങിയിട്ടും ക്യാബിനറ്റ് പദവിയുള്ളവര്‍ക്ക് നല്‍കേണ്ട മുറിപോലുമില്ലെന്നും വിഎസ്.പറയുന്നു. സഭയില്‍ ലഭിക്കുന്ന പരിഗണനയില്‍ തീര്‍ത്തും അതൃപ്തനായതോടെയാണ് രേഖമൂലം ഒരു പരാതിക്ക് വി.എസ് മുതിര്‍ന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

സെക്രട്ടറിയേറ്റിനുള്ളില്‍ ഓഫീസ് വേണമെന്നായിരുന്നു വി.എസിന്റെ ആവശ്യം. പക്ഷെ സര്‍ക്കാര്‍ ഇത് തള്ളി. സെക്രട്ടറിയേറ്റിനു പുറത്താണ് കമ്മീഷന്റെ ഓഫീസെന്ന് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചതോടെ മറ്റൊരു വിവാദം പുകഞ്ഞുതുടങ്ങി. കമ്മീഷന്റെ പ്രവ‍ര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ചെലവ് എത്രവരുമെന്ന് ഇപ്പോള്‍ പറയാനികില്ലെന്നും പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഔദ്യോഗിക വസതിയുടെ കാര്യത്തിലും തര്‍ക്കങ്ങളുണ്ടായിരുന്നുവെങ്കിലും കവടിയാര്‍ ഹൗസ് ഒടുവില്‍ വി.എസ് ഏറ്റെടുത്തു. ഔദ്യോഗകവാഹനവും ലഭിച്ചു. പക്ഷെ സെക്രട്ടറിയേറ്റില്‍ ഓഫീസ് വേണമെന്ന വി.എസിന്റെ തര്‍ക്കമാണ് കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്.