പാലക്കാട്: വിടി ബല്‍റാമിന്‍റെ തൃത്താലയിലെ എംഎല്‍എ ഓഫീസിനു നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. ഓഫീസിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. എകെജിക്കെതിരായ ബാലപീഡന പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് അക്രമാസക്തമായത്. നാമമാത്രമായ പൊലീസ് സന്നാഹം മാത്രമായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവ‍ര്‍ത്തകര്‍ പൊലീസിനെ മറികടന്ന് ആക്രമണം നടത്തുകയായിരുന്നു.

എകെജിക്കെതിരെ ഫേസ്ബുക്കില്‍ ആരോപണമുന്നയിച്ച ബല്‍റാമിന് വന്‍ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മുതിര്‍ന്ന സിപിഎം നേതാക്കളടക്കം വിവാദ പരാമര്‍ശത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന വിടി ബൽറാമിന്റെ പരാമർശമാണ് വിവാദമായത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് ബൽറാം വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. 

ആരോപണങ്ങൾ ഊന്നിപ്പറഞ്ഞ്, പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന ഹാഷ് ടാഗിലാണ് എംഎൽഎ വീണ്ടും പോസ്റ്റിട്ടത്. എകെജിയുടെ ആത്മകഥയിൽ സുശീല ഗോപാലനെ കുറിച്ച് പറയുന്ന ഭാഗത്തിന്റെ ചിത്രവുമുണ്ട്. ഒളിവിൽ കഴിഞ്ഞ വീട്ടിലെ പത്തോ പതിനൊന്നോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയോട് തോന്നിയ മമതയാണ്, ഭാര്യയുള്ളപ്പോൾ തന്നെ എകെജിയെ രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചത് എന്നാണ് ബൽറാമിന്റെ വാദം. വിടി ബല്‍റാമിന്‍റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു.